യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം: പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ശസ്ത്രക്രിയക്കിടെ ഉപകരണം വെച്ചുമറന്നതിനെ തുടർന്ന് തനിക്കുണ്ടായ ദുരിതത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം യുവതി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് 2017ൽ ചികിത്സിച്ച ഡോ. വിനയചന്ദ്രൻ, ഡോ. സജല, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. ശ്രീകുമാർ എന്നിവരുടെ പേരിൽ കേസെടുത്തത്. ഐ.പി.സി 338 പ്രകാരമാണ് കേസ്
അതേസമയം, സിസേറിയൻ കഴിഞ്ഞ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയോപകരണം വെച്ചുമറന്ന സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു. സർക്കാർ നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് കുറ്റക്കാരെ കണ്ടെത്താനാവില്ലെന്ന കൈമലർത്തൽ. തുടക്കം മുതൽ അന്വേഷിച്ചവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്.
കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഇൻസ്ട്രുമെന്റ് രജിസ്റ്റർ പരിശോധിച്ചതിൽ കണക്കുപ്രകാരമുള്ള ഉപകരണങ്ങൾ അവിടെയുണ്ടെന്ന വാദമാണ് വിദഗ്ധ സമിതിയുടേതായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയാറാവുന്നില്ല.
2017ലാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ അടിവാരം സ്വദേശി ഹർഷിന സിസേറിയന് വിധേയയായത്. അന്നത്തെ രേഖകൾ പരിശോധിച്ചാണ് ശസ്ത്രക്രിയോപകരണമായ ഫോർസെപ്സ് ഇവിടുത്തേതല്ലെന്ന് അധികൃതർ പറയുന്നത്. 2012ലും 2016ലും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ നടന്നിരുന്നു.
അന്ന് ഇൻസ്ട്രുമെന്റേഷൻ രജിസ്റ്റർ ഇല്ലായിരുന്നുവെന്നാണ് സമിതി റിപ്പോർട്ട്. എന്നാൽ വീഴ്ച സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽതന്നെയാണെന്ന് ഹർഷിന പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.