നാലു വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ല; പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലെ സി.ഐ.ഒ നിയമനത്തിൽ വീണ്ടും നിയമനടപടി
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാറിന്‍റെ നടപടിക്കെതിരെ നിയമപോരാട്ടം. സർക്കാറിന്‍റെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ജാഫർ ഖാനാണ് ഹൈകോടതിയിൽ വീണ്ടും പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗുരുതരമായ പരാതികളും കസ്റ്റഡി മരണങ്ങളും അന്വേഷിക്കേണ്ട അതോറിറ്റി, നിലവിൽ ശക്തമായ അന്വേഷണ സംവിധാനമില്ലാതെ നിഷ്ക്രിയമായ അവസ്ഥയിലാണ്. ഉദ്യോഗസ്ഥർക്ക് എതിരായ പരാതികൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് പലപ്പോഴും അന്വേഷണങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നു. ഈ വിഷയത്തിൽ ഹരജിക്കാരൻ മുമ്പ് നൽകിയ ഹരജിയിൽ 2022 ജൂൺ 7ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ തെരഞ്ഞെടുപ്പ് നടപടികൾ 60 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറായില്ലെന്ന് ഹരജിയിൽ വ്യക്തമാക്കുന്നത്. മുമ്പ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഒരു വർഷത്തെ താൽക്കാലിക കരാർ അടിസ്ഥാനത്തിലും 75,000 രൂപ പ്രതിമാസ ശമ്പളത്തിലുമാണ് സി.ഐ.ഒ തസ്തിക വിഭാവനം ചെയ്തിരുന്നത്. എന്നാൽ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കസ്റ്റഡി പീഡനങ്ങൾക്കെതിരെയും സ്വതന്ത്രമായി അന്വേഷണം നടത്താൻ ഇത്തരം താൽക്കാലിക സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും ഹരജിയിൽ പറയുന്നു.
പൊലീസ് സംവിധാനത്തിന്‍റെ സ്വാധീനവലയത്തിന് പുറത്തുള്ള, ക്രിമിനോളജി, ഫോറൻസിക് തത്വങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള സ്വതന്ത്ര പ്രൊഫഷണലുകളെ ആകർഷിക്കാൻ ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് സി.ഐ.ഒ തസ്തിക കരാർ അടിസ്ഥാനത്തിലാക്കാതെ കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു സ്ഥാപന സംവിധാനമായി മാറ്റണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥന് നിലവിലുള്ള പൊലീസ് അധികാരശ്രേണിയിൽ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരെ പരിഗണിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഹരജിലൂടെ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
