ബജറ്റിലെ 'സിനിമ നയം' ; സർക്കാറിന് ആഘോഷമാക്കി സിനിമാ ലോകം
text_fieldsതിരുവനന്തപുരം: മലയാള സിനിമയുടെ വളർച്ചയിൽ നിർണായക വഴിത്തിരിവാകുന്ന, ബജറ്റിലെ വ്യവസായ പദവി പ്രഖ്യാപനം ആഘോഷമാക്കി ചലച്ചിത്ര പ്രവർത്തകർ. താരങ്ങളും സംവിധായകരും നിർമ്മാതാക്കളും വിവിധ ടെക്നീഷ്യന്മാരും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി വി.ഡി. സതീശനെയും വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനെയും നേരിട്ടും സമൂഹമാധ്യമങ്ങൾ മുഖേനയും അഭിനന്ദനവും നന്ദിയും അറിയിച്ചു.
നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദിലീപ്, ടോവിനോ തോമസ്, ജോയ് മാത്യു, ഗായകൻ എം.ജി. ശ്രീകുമാർ, സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, സംവിധായകൻ രഞ്ജിത്ത് ശങ്കർ, നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ്, ബാദുഷ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ, നിർമ്മാതാവും നിർത്തകിയുമായ അശ്വതി നായർ തുടങ്ങിയ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ സർക്കാർ നയങ്ങൾക്ക് അഭിനന്ദനമർപ്പിച്ചു. "മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി... എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..." എന്ന് മമ്മൂട്ടി ആശംസിച്ചു.
പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാർക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി. സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും മോഹൻലാൽ കുറിച്ചു.
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുമ്പോൾ... മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദി. സിനിമാ മേഖലയ്ക്കായി ദൂരക്കാഴ്ചയുള്ള പ്രഖ്യാപനങ്ങൾ നടത്തിയ മന്ത്രി പി.സി. വിഷ്ണുനാഥിന് അഭിനന്ദനങ്ങൾ എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. താനടക്കമുള്ള മലയാളസിനിമാ നിർമ്മാതാക്കളുടെ ഒരു ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലൂടെ സിനിമ ഒരു വ്യവസായമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സിനിമാ നിർമ്മാണത്തിനു വേണ്ടി സ്വകാര്യവ്യക്തികളിൽ നിന്ന് ഉയർന്ന പലിശയ്ക്ക് പണം വാങ്ങിയാണ് (60% വരെ) പല നിർമ്മാതാക്കളും സിനിമ നിർമ്മിച്ചിരുന്നത്. സിനിമ ഒരു വ്യവസായമായി ഗവണ്മെന്റ് അംഗീകരിച്ചതോടുകൂടി അതിനുൾപ്പെടെ ഒരു നയമാറ്റം ഉണ്ടാകുകയും അതുപോലെ മലയാള സിനിമയുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ പേരിൽ ഇന്റർനാഷണൽ ഫിലിം സിറ്റി "ചിത്രനഗരം" സ്ഥാപിക്കാനായി എടുത്ത തീരുമാനവും അഭിനന്ദനാർഹമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശനും സാംസ്കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും താൻ നന്ദി അറിയിക്കുന്നതായും ശ്രീകുമാരൻ തമ്പി പറഞ്ഞു.
സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടോവിനോ തോമസ് അഭിപ്രായപ്പെട്ടു. ജെ.സി. ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടുത്തും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ, സാഹിത്യ മേഖലയ്ക്ക് പ്രത്യാശ നൽകുന്ന ബജറ്റ് ആണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കാനുള്ള അഭ്യർത്ഥന ആഴ്ചകൾക്ക് മുമ്പാണ് സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചതെന്നും പെട്ടെന്ന് തന്നെ നടപടിയായതിൽ സന്തോഷമുണ്ടെന്നും എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി നായർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

