ഈ സ്നേഹമെല്ലാം തിരിച്ചുനൽകിയിട്ടേ വിരമിക്കൂ –നവാസ്
text_fieldsകൊച്ചി: മടങ്ങിയെത്തിയശേഷം സ്നേഹാന്വേഷണങ്ങളുടെ പ്രവാഹമാണ് സെൻട്രൽ സി.ഐ നവാസിെൻറ ക്വാർട്ടേഴ്സിലേക്കും ഫോണിലേക്കും. ഈ സ്നേഹം എല്ലാവർക്കും തിരിച്ചുനൽകിയിട്ടേ താൻ വി രമിക്കൂ എന്ന് നിറഞ്ഞ മനസ്സോടെ നവാസിെൻറ മറുപടി. താൻ സമൂഹത്തിന് നൽകിയതിനെക്കാൾ കൂടുതൽ തിരിച്ചുകിട്ടുന്നുണ്ട്. ഇങ്ങോട്ട് ലഭിച്ചതിലേറെ തിരിച്ചുനൽകിയേ സർവിസ് മത ിയാക്കൂ. ഒരിക്കലും ഒളിച്ചോടില്ല-നവാസ് പറഞ്ഞു.
മനഃസമാധാനം തേടിയാണു മാറിനിന്നത്. 48 മണിക്കൂർ നേരത്തെ മാറിനിൽപ് ഒരുപാടുപേർക്ക് വിഷമം ഉണ്ടാക്കിയെന്ന് അറിഞ്ഞപ്പോൾ തിരികെ ഓടിയെത്താനായി ശ്രമം. ഇടക്ക് റെയിൽവേ സ്റ്റേഷനിൽവെച്ചുകണ്ട പത്രത്തിലൂടെയാണ് നാട്ടിലെ കാര്യങ്ങൾ അറിഞ്ഞത്. വേഗത്തിൽ മടങ്ങുകയായിരുന്നു. ഇതിനിടക്കാണ് കോയമ്പത്തൂരിൽവെച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. കുറേക്കാലമായി യാന്ത്രികമായി ജീവിക്കുന്നു.
ഏകാന്തത ആവശ്യമുണ്ടെന്ന് തോന്നി. എെൻറ ആത്മാവിന് കുറച്ച് ഭക്ഷണം വേണമായിരുന്നു. മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കാനാവില്ല. മനസ്സിനെ തൃപ്തിപ്പെടുത്താനായിരുന്നു യാത്ര. രാമേശ്വരത്തിനടുത്ത് രാമനാഥപുരത്തെ ഗുരുവിനടുത്തേക്കാണ് പോയത്.
സ്വയം ഇല്ലാതാകുന്ന രീതിയിലേക്ക് പോകില്ലെന്ന് ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു. വിശദമായ മൊഴി മേലുദ്യോഗസ്ഥർക്ക് കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഒരുപാടുപേർ വിഷമം അറിയിക്കുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തന്നോട് കലഹിക്കാൻ അവകാശമുണ്ട്. അതിനപ്പുറത്തേക്കും ഒരുപാടുപേർ സ്നേഹിക്കുന്നുവെന്ന് അറിയുന്നു.
കുടുംബത്തോടൊപ്പം നിന്നതിന് മാധ്യമങ്ങളുൾപ്പെടെയുള്ളവരോട് നന്ദിയുണ്ട്-നവാസ് പറഞ്ഞു. മട്ടാഞ്ചേരിയിലേക്കുള്ള സ്ഥലംമാറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽ മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നവാസ് കമീഷണർ ഓഫിസിൽ പോയി റിപ്പോർട്ട് ചെയ്തു.
ഭാര്യ ആരിഫയും ഒപ്പമുണ്ടായിരുന്നു. തിരികെയെത്തിയപ്പോൾ നിരവധി ആളുകൾ കാണാൻ ക്വാർട്ടേഴ്സിൽ കാത്തുനിൽപ്പുണ്ടായിരുന്നു. നവാസിനെ കാണാനില്ലെന്ന് അറിഞ്ഞതുമുതലുള്ള സന്ദർശകപ്രവാഹം ഇനിയും അവസാനിച്ചിട്ടില്ല. എല്ലാവരെയും സ്നേഹത്തോടെ ചേർത്തുനിർത്തുകയാണ് നവാസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.