ആത്മസുഹൃത്തുക്കളുടെ വേർപാടിൽ വിറങ്ങലിച്ച് ചിറക്കര
text_fieldsപാരിപ്പള്ളി: ആത്മസുഹൃത്തുക്കളായ അഞ്ച് യുവാക്കളുടെ വേർപാടിൽ വിറങ്ങലിച്ച് ചിറക്കര ഗ്രാമം. ചിറക്കര രാജേഷ് ഭവനിൽ രാമചന്ദ്രെൻറ മകൻ രാജീവ് (33), അരുൺ നിവാസിൽ മധുസൂദനെൻറ മകൻ എ.എസ്. അരുൺ (30), ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻപിള്ളയുടെ മകൻ സുധീഷ് (24), ചിറക്കരത്താഴം എ.വി ഭവനിൽ അരവിന്ദാക്ഷെൻറ മകൻ വിഷ്ണു അരവിന്ദ് (29), ചിറക്കരത്താഴം ഉദയ ഭവനിൽ ഉദയകുമാറിെൻറ മകൻ സൂര്യ ഉദയകുമാർ (28) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ ആറ്റിങ്ങലിനും കല്ലമ്പലത്തിനുമിടയിൽ ചാത്തമ്പറയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അഞ്ചുപേരുടെ ജീവൻ കവർന്ന അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മത്സ്യം കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
വിഷ്ണു അരവിന്ദിന് അഞ്ചുദിവസം മുമ്പാണ് കുഞ്ഞു പിറന്നത്. ആദ്യത്തെ കൺമണിയെ സുഹൃത്തുക്കളെ കാണിക്കാൻ നാലുപേരുമൊത്ത് വെഞ്ഞാറമൂട്ടിലുള്ള ഭാര്യാഗൃഹത്തിലേക്ക് പോകുകയായിരുന്നു.
അഞ്ചുപേരുടെയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ കോവിഡ് മാനദണ്ഡം നിലനിൽക്കുന്ന സമയമായിട്ടുപോലും നാട്ടുകാർ ഒഴുകിയെത്തി. ചിറക്കര ഗ്രാമത്തിൽ തമ്മിൽക്കണ്ടവരെല്ലാം പരസ്പരം സംസാരിച്ചത് ഓരോരുത്തരുടെയും മൃതദേഹം വീടുകളിലെത്തിക്കുന്ന സമയത്തെക്കുറിച്ചാണ്.
ഒരാളിെൻറ വീട്ടിൽനിന്ന് മറ്റൊരാളിെൻറ വീട്ടിലേക്കെന്നവണ്ണം നാട്ടുകാർ പ്രവഹിച്ചു. ഓരോ വീട്ടിലും ചേതനയറ്റ ശരീരങ്ങളെത്തിയപ്പോൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിലാപം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ഇന്നലെവരെ തങ്ങളുടെ കൺമുന്നിലുണ്ടായിരുന്ന അഞ്ചുപേർ ഒരുമിച്ച് വിട്ടുപോയത് അവർക്ക് ഉൾക്കൊള്ളാനാവാത്ത അത്യാഹിതമായി.
ചിറക്കരത്താഴത്ത് ഫാൻസി സ്റ്റോർ നടത്തിവന്ന രാജീവ് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിെൻറ ഏജൻറുമായിരുന്നു. മാതാവ്: ശോഭന. ഭാര്യ: സൂര്യ. മകൾ: ആരുഷി. സഹോദരൻ: രാജേഷ്. സ്വകാര്യ ഇൻഷുറൻസ് കമ്പനി ഏജൻറായി പ്രവർത്തിക്കുകയായിരുന്നു അരുൺ. മാതാവ്: സുധർമിണി.
ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന സുധീഷ് ഇലക്ട്രീഷ്യനാണ്. ഗൾഫിലായിരുന്ന സുധീഷ് ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: പുഷ്പലത. സഹോദരൻ: ആദർശ്. ഫോട്ടോഗ്രാഫറാണ് വിഷ്ണു അരവിന്ദ്. മാതാവ്: വിമല. ഭാര്യ: രാഖി. സൂര്യ ഉദയകുമാർ എക്സ്കവേറ്റർ ഓപറേറ്ററായി ജോലി നോക്കുകയായിരുന്നു. മാതാവ്: സുധർമ. സഹോദരി: ആര്യാ ഉദയകുമാർ.
എല്ലാവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. സുധീഷ് കോവിഡ് പോസിറ്റിവായതിനാൽ മാനദണ്ഡം പാലിച്ചായിരുന്നു സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.