യുവാവ് മന്ത്രിസഭയിലെത്തിയത് സ്വാഗതാർഹം, പക്ഷേ വയനാട് ഫണ്ട് മുക്കിയതുപോലെ ഖജനാവ് മുക്കരുത്; ഒ.ജെ. ജനീഷിന് മറുപടിയുമായി ചിന്ത ജെറോം
text_fieldsതിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റതിന് പിന്നാലെ തനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ ഒ.ജെ. ജനീഷിന് കടുത്ത ഭാഷയിൽ തിരിച്ചടി നൽകി ചിന്താ ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് മന്ത്രിസഭയിൽ അംഗമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, സ്വന്തം സംഘടന വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ചിന്ത ഫേസ്ബുക്കിൽ കുറിച്ചു.
മണിക്കൂറുകൾക്ക് മുമ്പ് ഡി.വൈ.എഫ്.ഐക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ല കാര്യമാണെങ്കിലും, തെരുവുകളിലിറങ്ങി 'കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം' വിളിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചിന്ത ഇപ്പോൾ രംഗത്തെത്തിയത്. തങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റുവിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ്, ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് ചിന്ത പറഞ്ഞു. കേസുകളിൽ കുടുങ്ങിനിൽക്കുന്ന സ്വന്തം മുൻഗാമിയെ രക്ഷിക്കാനുള്ള വഴിയായി മന്ത്രിപദവിയെ ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ കൂട്ടുപിടിച്ച് സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകർക്കെതിരെ സൈബർ ഇടങ്ങളിൽ അവഹേളനം നടത്തുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ചിന്ത ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്..
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്..
എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..
താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
മന്ത്രി എന്ന നിലയിൽ ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്
NB:ഞങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

