കുട്ടികളുടെ കേൾവി തകരാർ: ഇംപ്ലാൻറ് കോക്ലിയർ നന്നാക്കാൻ 50,000 രൂപ വീതം
text_fieldsപെരിന്തൽമണ്ണ: കേൾവി തകരാറുള്ളവർക്കുള്ള കോക്ലിയർ ഇംപ്ലാൻറുകൾ കേടുവന്നാൽ പ്രവ ർത്തനക്ഷമമാക്കാൻ ഒരു കുട്ടിക്ക് 50,000 രൂപ വരെ വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. നിലവിൽ കേൾവി തകരാർ മൂലം സംസ്ഥാനത്ത് 2,000 കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.
സൂക്ഷ്മോപകരണമായതിനാൽ ഇവ തകരാറിലായാലും പ്രവർത്തനക്ഷമമാക്കൽ പ്രയാസകരമാണ്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (കെ.എസ്.എസ്.എം) കുട്ടികളുടെ രക്ഷിതാക്കളുമായി നടത്തിയ ചർച്ചയിൽ ഉപകരണങ്ങൾ നന്നാക്കാൻ 20,000 രൂപ മുതൽ ലക്ഷം രൂപ വരെ െചലവ് വരുമെന്ന് മനസ്സിലാക്കിയിരുന്നു.
സ്പീച്ച് പ്രൊസസർ തകരാറിലായാൽ നന്നാക്കാൻ നാലുലക്ഷം വരെ െചലവ് വരും. ഭിന്നശേഷികുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിക്കുന്ന വിഹിതത്തിൽനിന്നോ അല്ലാതെയോ കോക്ലിയർ ഇംപ്ലാൻറിനായി വിഹിതം മാറ്റിവെക്കാനാണ് അനുമതി. വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കിൽ കുട്ടികളുടെ പട്ടിക നൽകി അടുത്തവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തണം.
ഇംപ്ലാൻറ് കേടുവന്നാൽ തകരാർ തീർക്കാൻ നേരിട്ട് പണം അനുവദിക്കില്ല. ഒാരോ തദ്ദേശ സ്ഥാപനവും ആവശ്യമുള്ള കുട്ടികളുടെ എണ്ണവും തുകയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് കൈമാറാനാണ് നിർദേശം. കെ.എസ്.എസ്.എം നിർദേശം തദ്ദേശവകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.