ചീഫ് വിപ്പ് വിവാദം: ടി.എൻ. പ്രതാപന്റെ പരാമർശത്തിൽ അമർഷം, മുന്നണി മര്യാദ പാലിക്കണമെന്ന് കെ.സി. ജോസഫ്
text_fieldsടി.എൻ. പ്രതാപൻ, കെ.സി. ജോസഫ്
കോട്ടയം: ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇടപെടരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചീഫ് വിപ്പ് നിയമനത്തിൽ ടി.എൻ. പ്രതാപൻ നടത്തിയ പരാമർശത്തിൽ പരാതി നൽകുമെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് കൺവീനർക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നൽകുന്നതിന് പുറമേ യു.ഡി.എഫ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
തോമസ് ഉണ്ണിയാടൻ എം.എൽ.എയെ ആദരിക്കാനായി തൃശൂരിൽ ചേർന്ന യോഗത്തിലാണ് ടി.എൻ. പ്രതാപന്റെ വിവാദ പരാമർശം. പ്രതാപന്റെ പ്രസംഗത്തിലെ നീരസം നേതാക്കളോട് സൂച്ചിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പിന്നാലെയാണ് ഘടകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള മാന്യത കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്ന് കെ.സി. ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. തോമസ് ഉണ്ണിടായന്റെ അപ്പൻ മന്ത്രിയോ ചെയർമാനോ ആയിട്ടുണ്ടാകില്ലെന്നും ചീഫ് വിപ്പ് അടക്കമുള്ള സ്ഥാനത്തേക്ക് മക്കളെയല്ല കൊണ്ടുവരേണ്ടത് എന്നുമായിരുന്നു പ്രതാപന്റെ പ്രസംഗം. ഉണ്ണിയാടന്റെ പരാമർശങ്ങളിൽ തിരക്കിട്ട നീക്കം വേണ്ടെന്നും പരമാവധി മൗനം പാലിക്കാനുമാണ് കേരള കോൺഗ്രസ് തീരുമാനം.
എന്നാൽ, ഇനിയും പ്രകോപനപരമായ വാക്കുകളുണ്ടായാൽ നേതാക്കൾ പരസ്യ പ്രതികരണം നടത്തും. പ്രാദേശിക വിഷയമാണെന്നും പാർട്ടി അഭിപ്രായം പറയുമെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. ഫേസ്ബുക്കിൽ കടുത്ത ഭാഷയിലാണ് കെ.സി. ജോസഫിന്റെ വിമർശനം ഉന്നയിച്ചത്. 'ഘടക കക്ഷികൾക്ക് നീക്കിവയ്ക്കുന്ന പദവികളിൽ ആളുകളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്. അതിൽ മറ്റ് ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ല. മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനുള്ള പ്രധാന ഉത്തരവാദിത്തം മുഖ്യകക്ഷിയായ കോൺഗ്രസിനാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ യു.ഡി.എഫ് കമ്മറ്റിയ്ക്കുള്ളിലോ പാർട്ടി നേതാക്കളോടോ അഭിപ്രായം പറയുന്നതാണ് അഭികാമ്യ'മെന്നും കെ.സി. ജോസഫ് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

