മുഖ്യമന്ത്രി ചർച്ച: പ്രതികരണവുമായി നേതാക്കൾ
text_fieldsവിലക്ക് വേണ്ടത് മാധ്യമങ്ങൾക്ക് -സണ്ണി ജോസഫ്
കണ്ണൂര്‍: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലോഡ് ഷെഡിങ് സംബന്ധിച്ച് സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം. പവർകട്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇടതുസര്‍ക്കാറിന്റെ അടിസ്ഥാന രഹിതമായ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. പവർകട്ട് എന്ന പേരാണോ സര്‍ക്കാറിന് പ്രശ്നമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
മേയ് നാലുവരെ കാക്കൂ -കൊടിക്കുന്നിൽ
കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി എന്നറിയാൻ മേയ് നാല് വരെ കാത്തിരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കോട്ടയം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ സംബന്ധിച്ച് അനാവശ്യ വിവാദങ്ങളാണ് ഉയരുന്നത്. ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കും. മേയ് നാല് വരെ കാത്തിരിക്കണം. ഇക്കാര്യത്തിൽ നേതാക്കളും പ്രവർത്തകരും ഒരുപോലെ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് എസ്.സി സംവരണ സീറ്റിൽ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. ഇത്തവണ പത്തിലേറെ സംവരണ സീറ്റുകളിൽ ജയിക്കുമെന്നും അത് പിണറായിയുടെ 10 വർഷത്തെ ഭരണം കേരളത്തിലെ ദലിതുകൾക്ക് സമ്മാനിച്ച ദുരിതത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
‘കുട്ടി ആണോ പെണ്ണോ എന്ന് അടുത്തയാഴ്ചയറിയാം’
തിരുവനന്തപുരം: കോൺഗ്രസിലെ പരിധിവിട്ട മുഖ്യമന്ത്രി ചർച്ചകളും പി.ആർ വർക്കുകളിലും പരിഹാസവുമായി കെ. മുരളീധരൻ. തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഒഴിവാക്കിയതിനാൽ ചിലർ വെടിക്കെട്ട് ആയിക്കോട്ടെ എന്ന് വിചാരിക്കുന്നതാകാമെന്ന് മുരളീധരൻ പറഞ്ഞു. ഒഴിവുകാലത്ത് ജനങ്ങൾ മൂഡ് ഔട്ട് ആകാൻ പാടില്ലല്ലോ എന്നാവും ഇവർ കരുതിയിട്ടുണ്ടാവുക. താൻ ഇതിലൊന്നും പങ്കാളിയല്ല. മുഖ്യമന്ത്രി ചർച്ചകളിൽ ഒരാഴ്ച കൂടി കാത്തിരിക്കണം. അടുത്ത ആഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയാമല്ലോയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുരളീധരൻ പറഞ്ഞു. ബാധ ഒഴിയുമ്പോൾ തെങ്ങിന്റെ മണ്ടയും കൊണ്ടുപോകുമെന്ന് പറയും പോലെയാണ് 10 വർഷം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ വൈദ്യുതിയും കൊണ്ടുപോകുന്നത്. കുറെ നാളായി വൈദ്യുതി കിട്ടാക്കനിയായി മാറിയിരിക്കുന്നു.കണ്ണൂരിൽ തന്നെ ആയുധം കൊണ്ട് ആക്രമിച്ചും കൊലപ്പെടുത്താൻ ശ്രമമുണ്ടായി എന്നുപറഞ്ഞ ആരോഗ്യമന്ത്രി ഇപ്പോൾ സത്യം പറയുകയാണ്. മന്ത്രിയായത് കൊണ്ട് ഇതുവരെ പ്രൊട്ടക്ഷൻ ഉണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ അതില്ലെന്ന് മനസിലായപ്പോഴാണ് സത്യം പറയാൻ തുടങ്ങിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

