Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീശാക്തീകരണത്തിന്...

സ്ത്രീശാക്തീകരണത്തിന് തടസ്സം അതിരുവിടുന്ന വര്‍ഗീയത –മുഖ്യമന്ത്രി

text_fields
bookmark_border
സ്ത്രീശാക്തീകരണത്തിന് തടസ്സം അതിരുവിടുന്ന വര്‍ഗീയത –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: അതിരുവിടുന്ന വര്‍ഗീയത സ്ത്രീശാക്തീകരണത്തിന് തടസ്സമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ അന്താരാഷ്ട്ര വനിതദിനത്തിലും സ്ത്രീശാക്തീകരണത്തിന് നാം ശബ്ദമുയര്‍ത്തും. പക്ഷേ, ഒന്നും യാഥാര്‍ഥ്യമാകില്ല. വീട്ടിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇന്നും വെല്ലുവിളികള്‍ നേരിടുന്നു. അതിരുവിടുന്ന വര്‍ഗീയതയും മതത്തിന്‍െറയും ജാതിയുടെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന നയങ്ങളുമാണ് ഈ ദുരവസ്ഥക്ക് കാരണം.
സാമൂഹികനീതി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിലര്‍ മതത്തിന്‍െറ സ്വത്വം സ്ഥാപിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്നു. അവര്‍ എപ്പോള്‍ പ്രസവിക്കണം, എപ്പോള്‍ മുലയൂട്ടണം എന്നുപോലും വര്‍ഗീയവാദികളാണ് തീരുമാനിക്കുന്നത്. മതചിന്തകള്‍ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പിക്കുന്നു. മറ്റു ചിലര്‍ രാജ്യത്തിന്‍െറ ഭരണഘടനതന്നെ മാറ്റിയെഴുതണമെന്ന് വാദിക്കുന്നു. മനുസ്മൃതിയിലേക്ക് മടങ്ങണമെന്ന ആശയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. സ്ത്രീയെ മനുഷ്യജീവിയായിപോലും അതില്‍ കാണുന്നില്ല. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ എത്തിക്കാന്‍ വന്‍മുന്നേറ്റം നടന്ന നാടാണ് നമ്മുടേത്.വോട്ടവകാശത്തില്‍ മാത്രമാണ് സ്ത്രീക്ക് തുല്യനീതി ലഭിക്കുന്നത്. ഈ അവസ്ഥ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധരംഗങ്ങളില്‍ മികവ് തെളിയിച്ച വനിതകള്‍ക്കുള്ള വനിതാരത്നം പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു. ഷീബ അമീര്‍ (സാമൂഹികസേവനം), കെ.എസ്. ക്ഷേമാവതി (കല), കെ.ആര്‍. മീര (സാഹിത്യം), ഡോ. സൈറു ഫിലിപ് (ആരോഗ്യം), ഡോ. ഷെര്‍ളി വാസു (ശാസ്ത്രം), ലീലാ മേനോന്‍ (മാധ്യമം), എം. പദ്മിനി ടീച്ചര്‍ (വിദ്യാഭ്യാസം) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഐ.സി.ഡി.എസ് പദ്ധതിപ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച മുന്‍ പത്തനംതിട്ട കലക്ടര്‍ എസ്. ഹരികിഷോറിനും പുരസ്കാരം നല്‍കി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷതവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens day
News Summary - chief minister womens day message
Next Story