മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം. നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെയാണ് സൈബർ സംഘത്തിന്റെ ഭീഷണി. 'ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും' എന്ന തരത്തിൽ സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ സന്ദീപിന്റെ ചിത്രം സഹിതമാണ് കണക്ക് തീർക്കാൻ തയാറാണെന്ന രീതിയിലുള്ള പോസ്റ്റുകൾ പുറത്തുവരുന്നത്. നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.അന്ന് നടന്ന സംഭവത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
'22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ' എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. 'ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്' എന്നും പോസ്റ്റിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരക്കും കണക്ക് ചോദിച്ചിരിക്കും' എന്നാണ് പോസ്റ്റുകൾ.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ സർക്കാർ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും കോൺഗ്രസ് സൈബർ ഇടങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിലാണ് പൊലീസുകാർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന തരത്തിൽ സൂചനകൾ നൽകുന്ന പോസ്റ്റുകൾ വരുന്നത്. സംഭവത്തിൽ സന്ദീപിന്റെ ഭാഗത്തുനിന്ന് ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

