തിരുവഞ്ചൂർ യുവജന രാഷ്ട്രീയത്തിൽ തീപ്പൊരി പടർത്തിയ നേതാവെന്ന് മുഖ്യമന്ത്രി, നല്ല പ്രകടനം കാഴ്ച വെക്കാൻ കഴിയട്ടെയെന്ന് പിണറായി
text_fieldsതിരുവനന്തപുരം: പുതിയ നിയമസഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. പ്രിയങ്കരനായ ജ്യേഷ്ഠസഹോദരനായ തിരുവഞ്ചൂർ രാധാകൃഷ്ണന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് വി.ഡി സതീശൻ ആശംസപ്രസംഗം തുടങ്ങിയത്. ജനങ്ങളുമായി എങ്ങനെ അടുത്തിടപഴകണമെന്നും നിയമസഭ സാമാജികനായി എങ്ങനെ പ്രവർത്തിക്കണമെന്നുമുള്ള ശക്തമായ മാതൃക അദ്ദേഹത്തിലുണ്ട്, പല മന്ത്രിസഭകളിൽ 17 വകുപ്പുകളടക്കം അദ്ദേഹം മന്ത്രിയായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും എല്ലാ വകുപ്പുകളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യവും അർപ്പണബോധവും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഒരു സവിശേഷതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിവിധ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, യുവജന രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ തീപ്പൊരി നേതാവായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും പറഞ്ഞു. അദ്ദേഹം സഭ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും ജനങ്ങൾക്കു വേണ്ടി അദ്ദേഹത്തെ അഭിനന്ദിക്കുന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ എല്ലാ പ്രസ്താവനകളോടും യോജിച്ചുകൊണ്ട് എല്ലാ വിധ ആശംസകളും അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചത്. വിവിധ വകുപ്പുകൾ കൈക്കാര്യം ചെയ്ത വർഷങ്ങളായുള്ള രാഷ്ട്രീയ പരിചയവും പ്രാവീണ്യവും അദ്ദേഹത്തെ മികച്ച സഭ അധ്യക്ഷനായി മാറ്റുമെന്ന് പ്രത്യാശിക്കുന്നു. മുൻ സ്പീക്കർമാരുടെ മാതൃകകൾ പിന്തുടർന്ന് സഭക്ക് മികച്ച നേതൃത്വം നൽകാനും എം.എൻ കൗൾ മുമ്പോട്ടുവെച്ച തത്വങ്ങൾ ഓർമിപ്പിക്കേണ്ടതില്ലെന്നും നല്ല പ്രകടനം കാഴ്ചവെക്കാൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർക്ക് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയിലെ നിയമനിർമാണത്തിനും സുഗമമായ പ്രവർത്തനത്തിനും സ്പീക്കർക്ക് വേണ്ട എല്ലാ സഹകരണങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുനൽകിയ പിണറായി, ഹാർദ്ദവമായ അനുമോദനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

