‘പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നൽകാം’; പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്ക്പോര് തുടരുന്നു. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്നും ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പിണറായി വിജയൻ ഇന്നലെ വെല്ലുവിളിച്ചിരുന്നു. പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതില്‍ താൻ ഉറച്ചു നില്‍ക്കുന്നു. പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാറാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാറിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്‌സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
എൽ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പിണറായി വിജയൻ വെല്ലുവിളിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്‍റെ പൂർണരൂപം;
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്‌സണല്‍ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒട്ടാകെ 500 ല്‍ താഴെ പഴ്‌സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണ്.
പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്‌സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

