വിരാട് കൊഹ്ലി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ഹൃദയം കവര്‍ന്നു-മുഖ്യമന്ത്രി
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലെ കുറിപ്പിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ``ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങൾ. ആശ്ചര്യകരമായൊരു ഇന്നിങ്സിലൂടെ വിരാട് കൊഹ്ലി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ഹൃദയം കവര്‍ന്നു''– മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
317 റൺസിനാണ് മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. 110 പന്തുകൾ നേരിട്ട വിരാട് കോലി 166 റൺസുമായി പുറത്താകാതെ നിന്നു. യുവതാരം ശുഭ്മൻ ഗിലും സെഞ്ചറി തികച്ചു. 97 പന്തുകൾ നേരിട്ട താരം 116 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ലങ്കയെ 73 റൺസിനു പുറത്താക്കിയാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്.
ശ്രീലങ്കയ്ക്കെതിരായ സെഞ്ചറിയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഒരുപിടി റെക്കോർഡുകൾ കൊഹ്ലി സ്വന്തമാക്കി. ഒരേ ടീമിനെതിരെ ഏറ്റവുമധികം സെഞ്ചറികളുടെ റെക്കോർഡ് സച്ചിനെ മറികടന്നു കൊഹ്ലി പേരിലായി. ശ്രീലങ്കയ്ക്കെതിരെ 10 ഏകദിന സെഞ്ചറികൾ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്ററായ കോലി, ഓസ്ട്രേലിയയ്ക്കെതിരെ 9 സെഞ്ചറികൾ നേടിയ സച്ചിന്റെ റെക്കോർഡാണ് മറികടന്നത്. സ്വന്തം രാജ്യത്ത് ഏറ്റവുമധികം ഏകദിന സെഞ്ചറികൾ നേടിയ ക്രിക്കറ്റർ എന്ന റെക്കോർഡും സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. എന്നാൽ, കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതിരുന്നത് ഏറെ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.