സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്ക് - വി.ഡി. സതീശൻ
text_fieldsകാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യാപകമായി ചോര്‍ത്തി എന്ന് അദ്ദേഹം ആരോപിച്ചു. ഡാറ്റ ചോര്‍ത്തുന്നത് കുറ്റകൃത്യമാണെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
'അനുവാദം ഇല്ലാതെ ഒരാളുടെയും വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ പാടില്ല. ഇതു സംബന്ധിച്ച് ഹൈകോടതി വിധിയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോര്‍ത്തി. ഡാറ്റ ചോര്‍ത്തുന്നത് കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ചോര്‍ത്തുന്ന ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാം. ഡാറ്റ വില്‍പനക്കും വെക്കും' - വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡാറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡാറ്റ ചോര്‍ച്ചയില്‍ സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ടും ഇത് സംബന്ധിച്ച് വിധി ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്കും മെസേജ് അയയ്ക്കാന്‍ പാടില്ല. ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കണം. എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഖജനാവില്‍ അഞ്ച് പൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്നും പത്രങ്ങളില്‍ ഉള്‍പ്പെടെ കോടികളുടെ പരസ്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങിയാണ് ഇതെല്ലാം ചെയ്യുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും 250 കോടി രൂപയാണ് എടുക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം എടുത്ത 100 കോടി തിരിച്ച് നല്‍കിയിട്ടില്ല. സഹകരണ ബാങ്കുകളില്‍ നിന്നും പതിനായിരം കോടിയാണ് എടുക്കുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

