'ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥ, ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം'; വയനാട് ടൗൺഷിപ്പിന്‍റെ ആദ്യ ഘട്ട വീടുകൾ മുഖ്യമന്ത്രി കൈമാറി
text_fieldsവയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളാണ് മുഖ്യമന്ത്രി ദുരിതബാധിതർക്ക് കൈമാറിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ ബാക്കി വീടുകളും വ്യക്തികൾക്ക് കൈമാറുമെന്നും നിർമാണം അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ നിർമിക്കുന്നത്.
'മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച ടൗൺഷിപ്പിന്‍റെ ഭാഗമായ 178 വീടുകൾ ഇന്ന് കൈമാറുകയാണ്. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജ് പരിസരത്ത് 5 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്‍റെ പട്ടയവും ഇന്ന് കൈമാറുകയാണ്.
സാധാരണയായി വീടുകൾ ലഭിക്കുക, അതിൽ താമസം ആരംഭിക്കുക എന്നിവ അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. എന്നാൽ ഈ ചടങ്ങ് സന്തോഷത്തോടൊപ്പം മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സങ്കടകരങ്ങളായ ഓർമ്മകളെയും നമ്മിലേക്കു കൊണ്ടുവരുന്നുണ്ട്. 2024 ജൂലൈ 30 നുണ്ടായ ദുരന്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ, അവർ എല്ലാവരുടെയും സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നടക്കുന്നു. അതോടൊപ്പം ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേർക്ക് അവരുടെ ഭൂമിയുടെ പട്ടയം നൽകുകയും ചെയ്യുന്നു. ബാക്കിയുള്ള ഗുണഭോക്താക്കൾക്കും, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീട് കൈമാറുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമഘട്ടത്തിലാണ്. അടുത്ത മഴക്കാലത്തിനു മുമ്പ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്.
ഏത് നാടും പകച്ചുനിൽക്കുന്ന ഒരവസ്ഥ. അവിടെനിന്നാണ് നമ്മൾ ആരംഭിച്ചത്. മാനസികമായ വേദനകൾ മരുന്നുകൾ കൊണ്ട് ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. പക്ഷെ ആ വേദനകളിൽ പരസ്പരം ആശ്വാസമാകാൻ കഴിയും. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാൻ സഹായിക്കാൻ കഴിയും.
അതൊക്കെയാണ് മനുഷ്യത്വത്തിന്‍റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ - ചൂരൽമല അതിജീവനത്തിൽ നമ്മൾ കണ്ടത്. സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ, പാരസ്പര്യത്തിന്‍റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം.
തടസ്സങ്ങൾ ഏറെയുണ്ടായി. വ്യാജപ്രചാരണങ്ങൾ മുതൽ കേന്ദ്ര സഹായനിഷേധം വരെ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നതു മുതൽ കോടതി വ്യവഹാരങ്ങൾ വരെ, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന ആഹ്വാനം മുതൽ എത്രയെത്ര പ്രതിലോമകരമായ ഇടപെടലുകൾ. ദുരന്തം ഉണ്ടായി ആദ്യ ആഴ്ചയിൽ തന്നെ അതിനു ചിലർ തുടക്കമിട്ടു. ചില മാധ്യമങ്ങൾ പോലും വ്യാജം ചമച്ചുകൊണ്ട് ഈ പുനരധിവാസ പദ്ധതിയെ ഒരു തരത്തിൽ ഇല്ലാതാക്കാൻ നോക്കി.
ലോകത്തുണ്ടായ മഹായുദ്ധങ്ങളിൽപ്പോലും യുദ്ധനീതി എന്ന ഒന്നുണ്ടായിരുന്നു. പക്ഷേ പുനരധിവാസ പദ്ധതിക്കെതിരെ, വൈരനിര്യാതന ബുദ്ധിയോടെയുള്ള ചിലരുടെ ഇടപെടലുകളിൽ അതും ഉണ്ടായില്ല.
എത്ര ബൃഹത്തായ പ്രവർത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി നടന്നത് എന്ന് നമ്മുടെ അനുഭവത്തിൽ ഉള്ളതാണ്. ഉരുൾപൊട്ടലുണ്ടായ സമയത്തുതന്നെ പൊലീസ് മുതൽ സൈന്യത്തെ വരെ എത്തിച്ചു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുരന്തബാധിതർക്കൊപ്പം നിൽക്കാൻ കേരളജനത ഒന്നടങ്കം തയ്യാറായി. രക്ഷാപ്രവർത്തനങ്ങൾ മുതൽ ഈ ഐക്യം പ്രകടമായിരുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ഓഫ് റോഡ് ഡ്രൈവർമാർ, അങ്ങനെ കേരളത്തിന്റെ സമസ്ത മേഖലയിലും ഉള്ളവർ രക്ഷാപ്രവർത്തനത്തിനായി കൈകോർത്തു.
ദുരിതബാധിതർക്കായി അതിവേഗം ക്യാമ്പുകൾ പൂർണ്ണസജ്ജമായി. ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല, മരുന്നും വൈദ്യസഹായവും അതോടൊപ്പം ജീവിതം വീണ്ടെടുക്കുന്നതിനുള്ള കൗൺസിലിങും ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി നൽകി.
മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് എല്ലാ പ്രവർത്തനങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിച്ചു. വിശദമായ അവലോകന യോഗങ്ങൾ കൂടി നിർദ്ദേശങ്ങൾ നൽകുകയും അവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
മരണപ്പെട്ടവരെ സംസ്‌കരിക്കുന്നതിനും കൃത്യമായ സംവിധാനം ഒരുക്കുകയുണ്ടായി. പുത്തുമലയിൽ തന്നെയുള്ള എസ്റ്റേറ്റ് ഭൂമി ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറ്റെടുത്ത് അവിടെ ശ്മശാനം സജ്ജമാക്കുകയുണ്ടായി. ഈ ഏറ്റെടുത്ത ഭൂമിയിൽ സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ സർവ്വമത പ്രാർത്ഥന നടത്തിയാണ് മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും സംസ്‌കരിച്ചത്. ആ ദുരന്തത്തിന്‍റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന കണക്കുകളുണ്ട്. പക്ഷേ അസുഖകരമായ ഓർമ്മകൾ ഉണർത്തുന്ന അക്കാര്യങ്ങൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല.
ക്യാമ്പുകളിലേക്കും സഹായപ്രവാഹം ഉണ്ടായി. ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള ഉപകരണങ്ങൾ, തുടങ്ങി ഓരോ വ്യക്തിയും അവരാൽ കഴിയുന്ന സഹായങ്ങൾ നൽകി. ക്യാമ്പുകളിൽ ഉള്ളവരെ വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റി പാർപ്പിക്കുന്നതിനു വേണ്ട നടപടികളും സർക്കാർ തുടങ്ങി. അങ്ങനെ പെട്ടെന്നുതന്നെ നമ്മുടെ സഹോദരങ്ങളെ ക്യാമ്പുകളിൽ നിന്നും സാധാരണ ജീവിതസാഹചര്യങ്ങളിലേക്ക് മാറ്റി.
ഉപയോഗിക്കാതെ കിടന്ന സർക്കാർ ക്വാർട്ടേഴ്സുകൾ റിപ്പയർ ചെയ്ത് അവർക്ക് നൽകി. അതോടൊപ്പം വാടകക്ക് പോകാൻ താൽപ്പര്യമുള്ളവർക്ക് സർക്കാർ വാടക നൽകുന്നതിനും സംവിധാനം ഏർപ്പെടുത്തി. ഒരു കുടുംബത്തിന് 6,000 രൂപാ വീതം അന്നുമുതൽ ഇന്നുവരെ ദുരന്തബാധിതരായിട്ടുള്ള മുഴുവൻ കുടുംബങ്ങൾക്കും നൽകി വരുന്നുണ്ട്. ഈ ഇനത്തിൽ ഇതുവരെയായി 6 കോടിയിലധികം രൂപയാണ് അനുവദിച്ചത്.
ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും ആനുകൂല്യം നൽകി. 17.2 കോടി രൂപയാണ് ഈയിനത്തിൽ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകുന്നുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ഉണ്ടായത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.
സമൂഹത്തിന്‍റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. ഇതര സംസ്ഥാന സർക്കാറുകൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. കർണ്ണാടക, ആന്ധ്രാ സർക്കാറുകൾ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്ഥാൻ സർക്കാറുകൾ 5 കോടി രൂപ വീതവും സംഭാവനയായി നൽകി.
ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ പൂർണ്ണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപ സർക്കാർ പൂർണമായും ഏറ്റെടുത്തു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതിൽ ഒരു നടപടിയും ഉണ്ടായില്ല.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തലായിരുന്നു അടുത്ത കടമ്പ. ജനകീയ കൂടിയാലോചനയിൽ പുനരധിവാസത്തെക്കുറിച്ച് സർക്കാർ അഭിപ്രായം തേടി. പുതിയ വീടുകൾ സുരക്ഷിതമായ സ്ഥലത്തായിരിക്കണമെന്നും, അതിജീവിതർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയണമെന്നും, അവരുടെ ഉപജീവനമാർഗ്ഗം തുടരാൻ അനുയോജ്യമായ സ്ഥലമായിരിക്കണമതെന്നും, ദുരന്തബാധിത സമൂഹം അറിയിച്ചു.
ഇതിനെത്തുടർന്ന് വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 31 ഇടങ്ങളിൽ ഭൂമി മാർക്ക് ചെയ്തു. അവ വിശദമായി പരിശോധിച്ച് പട്ടിക 9 ആയി ചുരുക്കി. പിന്നീട് പുനരധിവസിപ്പിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ പരിഗണിച്ചതിനു ശേഷം നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റൺ എസ്റ്റേറ്റും ഏറ്റെടുക്കുന്നതിന് തത്വത്തിൽ തീരുമാനിച്ചു.
ആദ്യ ഘട്ടമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. അവിടെ ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമി വീതവും മറ്റു പൊതുസൗകര്യങ്ങൾ അടക്കം സജ്ജീകരിച്ചും 410 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകുമെന്നു കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം എൽസ്റ്റൺ എസ്റ്റേറ്റിലേക്കു മാത്രമായി ചുരുക്കി.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് 2024 ഒക്‌ടോബറിൽ പുറപ്പെടുവിച്ചു. 2024 നവംബറിൽ ഫേസ് വൺ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതിനിടെ കോടതി വ്യവഹാരത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കലിന് അൽപ്പനാൾ തടസ്സം നേരിട്ടു. ഹൈക്കോടതി അനുമതി ലഭിച്ചതിനെത്തുടർന്ന് റെക്കോർഡ് വേഗത്തിലാണ് ഭൂമിയുടെ വിലനിർണ്ണയവും സർവേ നടപടികളും പൂർത്തിയാക്കിയത്.
2025 ഏപ്രിലിൽ 44.33 കോടി രൂപ കോടതിയിൽ കെട്ടിവെച്ച് അന്നേ ദിവസംതന്നെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികളും ആരംഭിച്ചു. ടൗൺഷിപ്പ് പൂർത്തിയാകുമ്പോൾ നിലവിലെ കണക്കുകളനുസരിച്ച് 402 കുടുംബങ്ങളിലെ 1,662 പേരാണ് ഇവിടെ താമസിക്കുക.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തത്. അതിന്റെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിയെ ആക്രമിക്കാൻ തയ്യാറായവരുണ്ട്. ഊരാളുങ്കലിന്‍റെ ചരിത്രവും വളർച്ചയും ഒന്ന് മനസിലാക്കുന്നത് നന്നാകും. കൂലി അടിമത്തത്തിൽ നിന്നും തൊഴിലാളികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവോത്ഥാന പോരാളിയായ വാഗ്ഭടാനന്ദൻ തുടങ്ങിയ ഐക്യനാണയ സംഘം എങ്ങനെയാണ് രാജ്യത്തിന്റെ തന്നെ അഭിമാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആയതെന്നു പഠിക്കണം.
വേനൽ മഴയും തുടർന്നുവന്ന കാലവർഷവും തുലാവർഷവും നിർമാണ പ്രവൃത്തികൾക്കു വലിയതോതിൽ തടസ്സം സൃഷ്ടിച്ചു. അതിനെയെല്ലാം മറികടന്നാണ് നിർമാണ പ്രവൃത്തികൾ മുമ്പോട്ടുകൊണ്ടുപോയത്. കൃത്യമായ പ്ലാനിങ്ങോടു കൂടിയും അച്ചടക്കത്തോടു കൂടിയും ആയിരക്കണക്കിന് നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് നടത്തിയ ഭഗീരഥ പ്രയത്‌നത്തിന്റെ സാക്ഷ്യമാണ് നിലവിൽ നാം കാണുന്ന ഈ ടൗൺഷിപ്പ്. അതിന്റെ ഭാഗമായ ഓരോ തൊഴിലാളിയെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്.
ദുരന്തബാധിതരായ ആളുകൾക്ക് കുറേ വീടുകൾ നിർമ്മിച്ചു നൽകുക എന്നുള്ളതു മാത്രമല്ല ടൗൺഷിപ്പുകൊണ്ട് വിഭാവനം ചെയ്തത്. അവരെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ടതാക്കുക. അതാണു 'ബിൽഡ് ബാക്ക് ബെറ്റർ' എന്ന ദുരന്തനിവാരണത്തിന്റെ അടിസ്ഥാന തത്വം. അക്ഷരാർത്ഥത്തിൽ അതു പാലിക്കപ്പെടുന്ന രീതിയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്പേസ് നടുമുറ്റം ഉണ്ട്. ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡും. ആ റോഡിലേക്ക് ഫേസ് ചെയ്തുകൊണ്ടാണ് ഓരോ ക്ലസ്റ്ററിലെയും വീടുകൾ ഉണ്ടാക്കുന്നത്. നടുമുറ്റം പോലെയുള്ള ഈ ഗ്രീൻ സ്‌പേസ് മുതിർന്നവർക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതിനും, കുട്ടികൾക്ക് കളിക്കുന്നതിനും, വേണമെങ്കിൽ ചെറിയ ഒരു അടുക്കളത്തോട്ടമായി ഉപയോഗിക്കുന്നതിനും ഒക്കെ സഹായകരമാണ്.
എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലസ്റ്ററും. ഏഴ് സെന്റ് ആണ് ഓരോരുത്തരുടെയും വ്യക്തിഗത ഹൗസ് പ്ലോട്ടുകൾ. ഈ വ്യക്തിഗത ഹൗസ് പ്ലോട്ടുകളിൽ ഓരോ ഭൂമിക്കും പ്രത്യേകം പട്ടയം നൽകും.
വീടുകളും പൊതുനിർമ്മിതികളും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റർ വീതിയുള്ള ഒമ്പത് കോൺക്രീറ്റ് ഭിത്തികളാലാണ് നിർമ്മിച്ചത്. അതോടൊപ്പം തറനിരപ്പിലും, റൂഫ് ലെവലിലും, മേൽക്കൂര ലെവലിലും ഒന്നര അടി ഉയരത്തിൽ ബീമുകളും, പ്ലിന്ത് ബീമും റൂഫ് ബീമും സജ്ജീകരിക്കുന്നു. ഇത്തരത്തിൽ, ഒരു നില കെട്ടിടം ആണെങ്കിലും അതിന്റെ മുകളിലേക്ക് കൂടുതൽ നിലകൾ നിർമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള നിർമ്മാണമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നിർമ്മാണ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണമേന്മ പൂർണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഓരോ സാധനസാമഗ്രിയും നിർമ്മാണസ്ഥലത്തു തന്നെ സജ്ജീകരിച്ചിട്ടുള്ള ലാബിൽ ടെസ്റ്റ് ചെയ്തതിനുശേഷം മാത്രമാണ് ഉപയോഗിച്ചത്. അതോടൊപ്പം, മൂന്നാമതൊരു സ്വതന്ത്ര ഏജൻസിയുടെ ടെസ്റ്റിങ്ങിനുകൂടി വിധേയമാക്കിയ ശേഷമാണ് സാമ്പിളുകൾ നിർമ്മാണത്തിന് ഉപയോഗിച്ചത്.
അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നത്. ഓരോ നിർമ്മാണ ഘട്ടത്തിനു മുമ്പും ശേഷവും പരിശോധിച്ച് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. അത് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നിർമ്മാണഘട്ടത്തിലുള്ള ഓരോ പരിശോധനയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഓരോ പരിശോധനയുടെ വീഡിയോയും അതുപോലെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുന്നു. ഈ രീതിയിൽ യാതൊരുവിധ പോരായ്മകളും ഇല്ലാതെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മുമ്പോട്ടു കൊണ്ടുപോയത്.
വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ദുരിതബാധിതർക്ക് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയിരുന്നു. ഒന്നുകിൽ അവർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിൽ ഒരു വീട് ഓപ്റ്റ് ചെയ്യാം, അല്ലെങ്കിൽ സർക്കാരിന്റെ പുനരധിവാസ തുകയായി പതിനഞ്ച് ലക്ഷം രൂപ സ്വീകരിക്കാം. മഹാഭൂരിപക്ഷം കുടുംബങ്ങളും സർക്കാരിന്റെ ടൗൺഷിപ്പിലുള്ള വീട് തന്നെ സ്വീകരിച്ചു എന്നുള്ളത് ഇതിന്റെ ഗുണമേന്മയും സ്വീകാര്യതയും വെളിവാക്കുന്നു. ദുരന്തത്തിൽ നഷ്ടമുണ്ടായ സംരംഭകർക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള പുനരുജ്ജീവന പദ്ധതിയും നടപ്പാക്കുകയാണ്. അതും ബന്ധപ്പെട്ടവർക്കു സ്വീകാര്യമായ നിലയിൽ.
ഇതോടൊപ്പം കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിൻ്റെ നിർമാണ പ്രവർത്തനവും ആരംഭിക്കുകയാണ്. കൽപ്പറ്റ ഗവ. എൽ പി. സ്കൂൾ ഇങ്ങോട്ട് മാറ്റുകയാണെങ്കിൽ സ്ഥലം ഒരുക്കും. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുന്ന കാര്യവും ആലോചിക്കും.
മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്വേഷങ്ങളില്ലാതെ പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തിനെതിരെ വ്യാജ നിർമിതികളും വ്യാജ പ്രചാരണങ്ങളും അതിന് വേണ്ട സിനിമകൾ അടക്കം സൃഷ്ടിക്കുന്നത്. അവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃക.
ഇത് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. ആ പരസ്പരസ്‌നേഹം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം. ഈ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായതായി പ്രഖ്യാപിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
2024 ജൂലൈ 30 നാണ് കേരളത്തെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം സംഭവിച്ചത്. ഒറ്റ രാത്രികൊണ്ട് ഒരു നാടിനെയാകെ നശിപ്പിച്ച ആ മലവെള്ളപ്പാച്ചിൽ 298 ജീവനുകളെയാണ് അപഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

