ഡോ. ഹാരിസിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
text_fieldsകണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടറുടെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മേഖലതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കല്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു വന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ലെന്നും നല്ല അർപ്പണ ബോധത്തോടെ ജോലിയെടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്.
അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും.
എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കേരളത്തിൽ നെഗറ്റിവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടുനിൽക്കുന്നതാണ്. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഈ ആരോഗ്യമേഖലയെ എങ്ങനെ തെറ്റായി ചിത്രീകരിക്കാൻ പറ്റുമെന്ന ശ്രമമാണ് ഇപ്പോൾ കേരളത്തിൽ കാണാനാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

