മുഖ്യമന്ത്രി ചർച്ചകൾ സജീവം: രമേശ് ചെന്നിത്തല ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും
text_fieldsഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയുമായി കൂടി കാഴ്ച നടത്തി. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകളും ചേരിതിരിഞ്ഞുള്ള പിന്തുണ പ്രഖ്യാപനങ്ങൾ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയത്. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കും.
തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേതാകളുടെ ഡല്‍ഹി സന്ദര്‍ശനം രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കി കാണുന്നത്. ഇന്നലെ വൈകീട്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തിയത്. ഇന്ന് മഹാരാഷ്ട്രയിലെ നേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലില്ല. അദ്ദേഹം ആന്റമാനിലാണ്. ഈ സാഹചര്യത്തിലാണ് ഖര്‍ഗെയുമായി ചർച്ച നടത്താൻ രമേശ് ചെന്നിത്തല നീക്കം നടത്തുന്നതെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ എറണാകുളം ഡി.സി.സി ഓഫിസിന് മുന്നിലാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചാണ് പോസ്റ്ററുകള്‍. വി.ഡി. സതീശന്‍ പി.ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി.ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി.ഡി. സതീശന്റെ വ്യാമോഹം നടക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നത്. വി.ഡി. സതീശന്റെ പി.ആര്‍ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നുമാണ് മറ്റൊരു പോസ്റ്ററിൽ പറയുന്നു.
വോട്ടെണ്ണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തി സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തിൽ താക്കീതുമായി കെ.പി.സി.സി. മാധ്യമങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകളിൽ കോൺഗ്രസ് അണികൾക്കിടെ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ഇത്തരം ചർച്ചകളിൽനിന്ന് പിന്തിരിയാൻ എ.ഐ.സി.സിയും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെ.പി.സി.സി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

