എൽ.പി.ജി പ്രതിസന്ധിയിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി: മുൻഗണനാ ക്രമം അനുസരിച്ച് വിതരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എൽ.പി.ജി പ്രതിസന്ധി രൂക്ഷമായി സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
വ്യാവസായിക-ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കും. ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലതല മോണിറ്ററിംഗ് കമ്മിറ്റിയും ഇതിനോട് അനുബന്ധമായി രൂപവത്കരിക്കും. ഇതിനായി തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചകവാതക പ്രതിസന്ധി നേരിടാൻ അടിയന്തര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്. വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണമെന്നും യോഗം അവലോകനം ചെയ്തു.
ആശുപതികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ.ടി പാർക്കിലെ ക്യാന്റീനുകൾ, ഫാക്ടറികളിലെ ക്യാന്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും. ഇതിനായി മാർഗ്ഗരേഖ പുറപ്പെടുവിക്കാമെന്ന് വിവിധ പാചകവാതക കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി. ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റു വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചക വാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മണ്ണെണ്ണ വിതരണം കൂട്ടാനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടിയെടുക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു, സിവിൽ സപ്ലൈസ്, പൊലീസ്, പാചകവാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെന്റ് സംഘം പരിശോധന ശക്തമാക്കും. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20 ശതമാനമാണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. പാചകവാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഐ.ഒ.സി.എൽ ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ, ബി.പി.സി.എൽ, എൽ.പി.ജി സംസ്ഥാന മേധാവി തര്യൻ പീറ്റർ, എച്ച്.പി.സി.എൽ റീജ്യണൽ മാനേജർ അംസൂർ റഹ്മാൻ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

