ചേന്തി അനിലിന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പൊലീസ്; ഫോൺ വിട്ടുനൽകിയതിൽ വിവാദം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായ ചേന്തി അനിലിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുക്കും. റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ചേന്തി അനിലിന്റെ മൊബൈല്‍ ഫോണ്‍ ബന്ധുവിന് വിട്ടുനല്‍കിയ തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കെതിരായ പൊലീസ് നടപടി ദുര്‍ബലമാക്കിയെന്നായിരുന്നു വിമര്‍ശനം.
റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആള്‍ അറസ്റ്റിലായാല്‍ ഫോണ്‍ വിശാദംശങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കേണ്ടതുണ്ട്. ഇതിനായി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധനക്ക് അയക്കും. ഗൂഢാലോചന പരിശോധിക്കാനും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ആവശ്യമാണ്. പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
എന്നാല്‍, ചില തലങ്ങളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് ഫോണ്‍ വിട്ടു നല്‍കിയെന്നാണ് പറയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയക്കും. ചേന്തി അനിലിന്റെ ശബ്ദസാമ്പിളും ശേഖരിക്കും. ചേന്തി അനില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം തടഞ്ഞുവെന്നാണ് റിമാന്‍റ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടി അല്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം വാദം. തിങ്കളാഴ്ച അനിലിന്റെ ജാമ്യഹരജി കോടതിയില്‍ എത്തുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന ശ്രീനാരായണ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രി വി.ഡി സതീശനെ ചേന്തി അനിലിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ചേന്തിയില്‍ അനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വൈരാഗ്യമാണ് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

