തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ചെന്നിത്തല വിജിലൻസിന് പരാതി നൽകി
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കൈയേറ്റവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന് മുന്‍വശത്തുള്ള റോഡ് റിസോര്‍ട്ട് വരെ മാത്രം ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിെൻറ ദുരുപയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു.
റിസോര്‍ട്ടിന് മുന്‍വശത്തുള്ള കായല്‍ വനത്തില്‍ ജണ്ടയിടുന്നതുപോലെ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് അതിരിട്ട് കൈയേറിയത് അഴിമതി നിരോധന നിയമവും കേരള ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. മിച്ചഭൂമിയായി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയതും കുറ്റമാണ്.
2008ലെ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥെൻറ റിപ്പോര്‍ട്ട് ആവശ്യമായതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി കണ്ടിെല്ലന്ന മട്ടില്‍ ഇരിക്കുന്നത് ദുരൂഹമാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നികുതി വെട്ടിപ്പ് അടക്കമുള്ള കാര്യങ്ങളാണ് മന്ത്രിക്കെതിരെ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷിക്കാത്ത സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി കൊടുക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.