Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തല എത്തിയില്ല,...

ചെന്നിത്തല എത്തിയില്ല, പകരം പിന്തുണക്കത്ത്; വി.ഡി. സതീശനെ ഷാളണിയിച്ച് സ്വീകരിച്ച് എം.എൽ.എമാർ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്തുള്ള പ്രമേയം പാർലമെന്‍ററി പാർട്ടി യോഗം ഐക്യകണ്ഠേന കൈയടിച്ച് പാസാക്കി. സംഘടന ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭ കോംപ്ലക്സ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച എ.ഐ.സി.സി തീരുമാനം ദീപാദാസ് മുൻഷി യോഗത്തിൽ വായിച്ചു. പിന്നാലെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് കൃതജ്ഞത രേഖപ്പെടുത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നന്ദിപ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫാണ് ഇതിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. പകരം സതീശന് പിന്തുണ അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് അദ്ദേഹം കത്ത് നൽകി. ചെന്നിത്തലക്കൊപ്പമുണ്ടായിരുന്ന എം.എൽ.എമാർ പാർലമെന്‍ററി പാർട്ടി യോഗത്തിന് തൊട്ടുമുമ്പ് കന്‍റോൺമെന്‍റ് ഹൗസിലെത്തി സതീശനുമായി കൂടിക്കാഴ്ച നടത്തി.

വി.ഡി. സതീശൻ പാർലമെന്‍റി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതിന്‍റെ അനിവാര്യതയാണ് അദ്ദേഹം അടിവരയിട്ടത്. ‘‘2001ൽ വലിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റുപോയതിന് കാരണം അന്തഛിദ്രങ്ങളാണ്. ഇതുണ്ടാകാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. എങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിലും വിജയം ഒപ്പം കൂട്ടാനാകും’’-സതീശൻ പറഞ്ഞു. കെ.സി. വേണുഗോപാലിന്‍റെ ഇടപെടലുകൾ അദ്ദേഹം എടുത്തുപറഞ്ഞു. മന്ത്രിസഭ ചർച്ചക്കായി വേണുഗോപാൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും പുകഴ്ത്തിയാണ് മുകുള്‍ വാസ്നിക് സംസാരിച്ചത്. സതീശൻ മികച്ച നേതാവാണ്. ജനങ്ങഉുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിയും. കോൺഗ്രസിന്‍റെ വൻ വിജയത്തിൽ കെ.സിക്കും വലിയ പങ്കുണ്ട്. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാർട്ടിക്ക് ഗുണം ചെയ്തു-അദ്ദേഹം പറഞ്ഞു. അജയ് മാക്കൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും സംസാരിച്ചു. എം.എൽ.എമാരെല്ലാം നിയുക്ത മുഖ്യമന്ത്രിയെ ഷാളണിയിച്ച് സ്വീകരിച്ചു. വ്യക്തിപരമായ അസൗകര്യം മൂലം രണ്ടു എം.എൽ.എമാർക്ക് എത്താനായില്ല. ഇവർ പിന്തുണ അറിയിച്ച് കത്ത് നൽകി.

വി.ഡി. സതീശന്‍റ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാറിലെ മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണിത്. 18ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് പാർലമെന്‍ററി പാർട്ടി ലീഡറായി തെരഞ്ഞെടുത്തതിന് പിന്നാലെ വി.ഡി. സതീശൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച അദ്ദേഹം എം.എൽ.എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി.

ആദ്യം മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും മാത്രം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരമാണ് ഒടുവിൽ ലഭിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 21ന് നിയമസഭ ചേർന്ന് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaVD SatheesanCongress Parliamentary Party Meet
News Summary - Chennithala did not arrive; MLAs welcomed V.D. Satheesan with shawls
Next Story