Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂര്‍ എം.എല്‍.എ...

ചെങ്ങന്നൂര്‍ എം.എല്‍.എ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

text_fields
bookmark_border
KK-Ramachandran
cancel

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എം.എല്‍.എ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ച 4.14ഓടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗ ബാധിതനായ അദ്ദേഹം മൂന്ന് മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 31നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞായറാഴ്ച എത്തിച്ചു. പിന്നീട് കിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വിലാപയാത്രയായി എം.സി റോഡിലൂടെ ജന്മനാട്ടിൽ എത്തിക്കും. സി.പി.എം നേതാക്കള്‍ ഏറ്റുവാങ്ങി ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകുന്നേരം അഞ്ചിന് ആലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരണസമയത്ത് ഭാര്യ പൊന്നുമണി, ഏകമകന്‍ പ്രശാന്ത്, അനുജൻ ഡോ. രാധാകൃഷ്ണൻനായർ, സഹോദരി ഭര്‍ത്താവ് മധു, ഭാര്യ സഹോദരന്‍ സതീഷ് ബാബു എന്നിവരും സി.പി.എം നേതാക്കളും ഉണ്ടായിരുന്നു. സംസ്ഥാന തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ അപ്പോളോ ആശുപത്രിയിൽ എത്തി അേന്ത്യാപചാരമർപ്പിച്ചു. 

ആലാ പ്രശാന്ത് ഭവനില്‍ (ഭാസ്‌കര വിലാസം) പരേതരായ കരുണാകരന്‍ നായര്‍^-ഭാരതി ദമ്പതികളുടെ മകനാണ്. 1952 ഡിസംബര്‍ ഒന്നിനാണ് ജനനം. ആലാ ഗവ. ഹൈസ്‌കൂൾ, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ പഠിച്ച് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിയമപഠനം പൂര്‍ത്തിയാക്കി. അക്കാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. ലോ കോളജ് യൂനിയൻ ചെയർമാനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഷ്ഠിച്ചു.

14 വർഷത്തോളം സി.പി.എം ചെങ്ങന്നൂർ താലൂക്ക്, ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായും കല-സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകനായും ശോഭിച്ചു. 2001ൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് പരാജയപ്പെട്ടു. 2016ൽ രണ്ടാംതവണ മത്സരിച്ച് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ചെങ്ങന്നൂർ മണ്ഡലം എൽ.ഡി.എഫിനൊപ്പം നിർത്തിയത് രാഷ്ട്രീയത്തിനപ്പുറം നാട്ടുകാരുടെ കെ.കെ.ആർ എന്ന് വിളിപ്പേരുള്ള രാമചന്ദ്രൻ നായരുടെ വ്യക്തിപ്രഭാവം കൂടിയായിരുന്നു. സി.പി.എമ്മിൽ അടിയുറച്ച വി.എസ് പക്ഷക്കാരനായിരുന്നു. ഭാസ്‌കരന്‍ നായര്‍, രത്നമ്മ, ശോഭനകുമാരി, പരേതനായ വിജയകുമാര കാരണവര്‍ എന്നിവർ മറ്റ് സഹോദരങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, മന്ത്രി ജി. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ അനുശോചിച്ചു. ദുഃഖസൂചകമായി കായംകുളത്ത് നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തിെൻറ തിങ്കളാഴ്ചത്തെ പൊതുസമ്മേളനവും റാലിയും ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKK RamaChandranChengannur MLA
News Summary - Chengannur MLa KK Ramachandran Passed Away - Kerala News
Next Story