ചെങ്ങന്നൂരിൽ അട്ടിമറി സാധ്യത അകലെ
text_fieldsആലപ്പുഴ: ജില്ലയിൽ ത്രികോണ മത്സരം നടക്കുമെന്ന് കരുതുന്ന ഒരേയൊരു മണ്ഡലം ചെങ്ങന്നൂരാണ്. ഫെബ്രുവരി എട്ടിന് സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് എടുത്തുപറഞ്ഞത് ചേർത്ത് വായിക്കുകയാണെങ്കിൽ മത്സരം കടുക്കും. എന്നാൽ, വികസന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ സമ്മതിദായകരെ ധൈര്യമായി അഭിമുഖീകരിക്കാനൊരുങ്ങുകയാണ് സജി ചെറിയാൻ എം.എൽ.എ.
2016ൽ എൽ.ഡി.എഫിന് അഭിമാനവിജയം സമ്മാനിച്ച കെ.കെ. രാമചന്ദ്രൻനായരുടെ വിയോഗത്തെ തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്, സജി ചെറിയാൻ 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിർത്തിയത്. 2006ൽ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഡി. വിജയകുമാറിനെതിരെ സംഘ്പരിവാർ ബന്ധം ആരോപിച്ചതടക്കമുള്ള തന്ത്രങ്ങൾ എൽ.ഡി.എഫിന് സഹായകമായി.
കോൺഗ്രസ് സ്ഥാനാർഥിയാകാൻ ഉപതെരഞ്ഞെടുപ്പിൽ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥിന് ഇക്കുറി ചെങ്ങന്നൂരിൽ താൽപര്യമില്ല. സാധ്യതാപട്ടികയിലുള്ള എബി കുര്യാക്കോസാകട്ടെ വിജയകുമാറിെൻറ തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആരോപണശരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളയാളുമാണ്.
പൊതുവെ വലതുപക്ഷ മനസ്സാണെങ്കിലും ഇടതുപക്ഷത്തോട് ചായാൻ മടികാണിക്കാത്ത പാരമ്പര്യമാണ് ചെങ്ങന്നൂരിേൻറത്. നാലരപ്പതിറ്റാണ്ടിന് ശേഷം തിരിച്ചുപിടിച്ച മണ്ഡലം വിട്ടുകൊടുക്കാൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ല.
മണ്ഡലത്തിലെ വെണ്മണി സ്വദേശിയായ പി.എസ്. ശ്രീധരൻ പിള്ളക്ക് അതിന് മുമ്പത്തെ പ്രകടനം കാഴ്ച്ച വെക്കാനായില്ല. ഇക്കുറി ബി.ജെ.പി ബൗദ്ധിക വിഭാഗം തലവൻ ഡോ. ആർ. ബാലശങ്കറിനെ അവതരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മണ്ഡലത്തിലെ ആല സ്വദേശിയായ ഇദ്ദേഹത്തിെൻറ പ്രവർത്തനമണ്ഡലം ഡൽഹിയാണെന്നതിനാൽ വോട്ടർമാർക്കിടയിൽ പുതുമുഖത്തിെൻറ പ്രതിഛായയായിരിക്കും. ജില്ല പ്രസിഡൻറും പാണ്ടനാട് സ്വദേശിയുമായ എം.വി. ഗോപകുമാറിനെയാണ് പ്രാദേശിക ബി.ജെ.പി ഘടകങ്ങൾ താൽപര്യപ്പെടുന്നത്. പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം ജില്ല പഞ്ചായത്തിലേക്ക് രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
ചെങ്ങന്നൂർ നഗരസഭയും ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം ഒഴികെയുള്ള പദവികളും മാത്രമാണ് യു.ഡി.എഫിനുള്ളത്. 13 അംഗ പഞ്ചായത്തിൽ ആറു പേർ മാത്രമേയുള്ളൂവെങ്കിലും പാണ്ടനാട് ബി.ജെ.പിയാണ് ഭരിക്കുന്നത്. മാവേലിക്കര, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും മാന്നാർ, ബുധനൂർ, പുലിയൂർ, ആലാ, വെൺമണി, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളും കൈവശമുള്ള എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന് കുറവില്ല.
2020 തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ്-54016
യു.ഡി.എഫ്-44383
എൻ.ഡി.എ-38666
2016 നിയമസഭ
കെ.കെ. രാമചന്ദ്രൻനായർ
(സി.പി.എം)-52880
പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്)-44897
പി.എസ്. ശ്രീധരൻപിള്ള
(ബി.ജെ.പി)-42682
ഭൂരിപക്ഷം-8013
2018 ഉപതെരഞ്ഞെടുപ്പ്
സജി ചെറിയാൻ (സി.പി.എം)-67303
ഡി. വിജയകുമാർ (കോൺഗ്രസ്)-46347
പി.എസ്. ശ്രീധരൻപിള്ള (ബി.ജെ.പി)-35270
ഭൂരിപക്ഷം-20956
2019 ലോക്സഭ
കൊടിക്കുന്നിൽ സുരേഷ്
(കോൺഗ്രസ്)-440415
ചിറ്റയം ഗോപകുമാർ (സി.പി.ഐ)-379277
തഴവ സഹദേവൻ
(ബി.ഡി.ജെ.എസ്)-133546
ഭൂരിപക്ഷം: 61138
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.