ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന്
text_fieldsന്യൂഡൽഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ് ദുല്ല മുസ്‌ല്യാരുടെ ദൂരൂഹമരണത്തിൽ സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് ഉറപ്പുനൽകി. കേരളത്തിലെ 19 എം.പിമാർ ഒപ്പിട്ട നിവേദനത്തിന്‍റെ മറുപടിയായാണ് മന്ത്രിയുടെ ഉറപ്പ്.
കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനോടൊപ്പമാണ് രാജ്മോഹൻ ഉണ്ണിത്താൻ അമിത് ഷായെ സന്ദർശിച്ചത്.
2010 ഫെബ്രുവരി 15നാണ് ചെമ്പിരിക്ക ഖാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 6.50ന് ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നുമാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. സി.ബി.ഐയും ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാട് ശരിവെക്കുകയായിരുന്നു.
ഇതിനെ എറണാകുളം സി.ജെ.എം കോടതി നിശിതമായി വിമർശിച്ചിരുന്നു.
സി.ബി.ഐ യുടെ രണ്ടാമത്തെ റിപ്പോർട്ടിൽ, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്‌ധാഭിപ്രായം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചിരുന്നു.
ഖാസിയുടെ ദുരൂഹമരണത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.