ചവറ എം.എൽ.എ വിജയൻപിള്ള അന്തരിച്ചു
text_fieldsകൊച്ചി: ചവറ എം.എൽ.എ വിജയൻപിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. അരനൂറ്റാണ്ടിലേറെ കേരളത്തിലെ പൊതുരംഗത്ത് സജീവമായിരുന്ന നേതാവായിരുന്നു വിജയൻപിള്ള.
1979ൽ ചവറ പഞ്ചായത്തംഗമായാണ് അദ്ദേഹം പൊതു ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് നീണ്ട 21 വർഷം ചവറ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. 2000-2005 കാലഘട്ടത്തിൽ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി. 2016ലെ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ഇടത് സ്വതന്ത്രനായാണ് അദ്ദേഹം വിജയിച്ചത്.
ബേബി ജോണിെൻറ വിശ്വസ്തനായി ആർ.എസ്.പിയിലൂടെയാണ് വിജയൻപിള്ള രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. ആർ.എസ്.പിയുമായുള്ള ഭിന്നതകളെ തുടർന്ന് 2000 കാലത്ത് കോൺഗ്രസിലെത്തി. കെ.കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡി.ഐ.സിയിലെത്തി. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോൾ വിജയൻ പിള്ളയും കോൺഗ്രസിൽ തിരിച്ചെത്തി. തുടർന്ന് മദ്യനയവിഷയത്തിൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം സുധീരനുമായുള്ള ഭിന്നതക്കൊടുവിലാണ് കോൺഗ്രസിൽ നിന്ന് വീണ്ടും പടിയിറങ്ങുന്നത്. പിന്നീട് സി.എം.പിയായിരുന്നു വിജയൻപിള്ളയുടെ തട്ടകം. തുടർന്ന് സി.എം.പി സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സി.പി.എമ്മിെൻറ ഭാഗമായി.
ചവറ നിയമസഭമണ്ഡലം പിറന്ന ശേഷമുള്ള ആദ്യ ആര്‍.എസ്.പി ഇതര എം.എല്‍.എയാണ് വിജയൻ പിള്ള. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. ഭാര്യ: സുമാദേവി. മക്കള്‍: ഡോ.വി. സുജിത്ത്, അഡ്വ. ശ്രീജിത്ത് വിജയന്‍, ശ്രീലക്ഷ്മി. മരുമക്കള്‍: ഡോ. പാര്‍വതി, ജയകൃഷ്ണന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.