തലകീഴായി മുട്ടയിടുന്ന ‘ചാൾസ് ഡാർവിൻ’ തവളകൾ; അപൂർവ കണ്ടെത്തൽ
text_fields‘ചാൾസ് ഡാർവിൻ’ തവള
തിരുവനന്തപുരം: ഇന്ത്യയിലെ അന്തമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളകളിൽ സവിശേഷമായ പ്രജനനസ്വഭാവം കണ്ടെത്തി. മരപ്പൊത്തിൽ ഇണചേരുന്ന ‘ചാൾസ് ഡാർവിൻ’ എന്ന ഈ തവളകൾക്ക് തലകീഴായി മുട്ടയിടുന്ന സവിശേഷ സ്വഭാവമുണ്ടെന്ന അപൂർവ കണ്ടെത്തൽ നടത്തിയത് ഡൽഹി യൂനിവേഴ്സിറ്റി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഹാർവഡ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് മിനിസോട എന്നിവിടങ്ങളിൽനിന്നുള്ള ഇന്തോ-യു.എസ് ജീവശാസ്ത്രജ്ഞരുടെ ഒരു സംഘമാണ്.
ഹാർവഡ് മ്യൂസിയം ഓഫ് കംപാരറ്റിവ് സുവോളജിയുടെ ‘ജേണൽ ബ്രെവിയോറ’ (Breviora) കണ്ടെത്തൽ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ തവളയുടെ പ്രത്യുൽപാദനത്തെ വേറിട്ടതാക്കുന്ന സ്വഭാവ സവിശേഷതകൾ പഠനത്തിൽ ശാസ്ത്രജ്ഞർ വിവരിക്കുന്നുണ്ട്. 220ൽ അധികം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ഏഷ്യൻ തവളകളുടെ വലിയ വിഭാഗമായ ഡിക്രോഗ്ലോസിഡേ (Dicroglossidae) കുടുംബത്തിൽ പെടുന്നതാണ് ‘അന്തമാനീസ് ചാൾസ് ഡാർവിൻ’ എന്നറിയപ്പെടുന്ന ഈ തവള.
സ്വാഭാവികപ്രജനനം നടത്തുകയും മരങ്ങളുടെയോ വേരുപടലങ്ങളുടെയോ ജലം നിറഞ്ഞ അറകളുടെ ഉള്ളിലെ ജലോപരിതലത്തിൽ മുട്ടകൾ നിക്ഷേപിക്കുകയുമാണ് ഈ തവളകൾ ചെയ്യുന്നത്. വിരിയുന്ന കുഞ്ഞുങ്ങൾ താഴെയുള്ള വെള്ളത്തിലേക്ക് വീഴുകയും വളർച്ച പൂർത്തിയാക്കുകയും ചെയ്യുന്നു. ‘തലകീഴായി മുട്ടയിടുന്നതാണ് ഈ തവളയുടെ ഏറ്റവും സവിശേഷ സ്വഭാവം. മറ്റൊരു തവളയും തലകീഴായി മരത്തിന്‍റെ പൊത്തുകൾക്കുള്ളിൽ മുട്ടയിടാറില്ല.
ഈ ജീവിവർഗം അതിെൻറ പരിസ്ഥിതിയുമായി എങ്ങനെ ഇടപഴകുന്നെന്നും അതിന്‍റെ നിലനിൽപ്പിന് ഏതൊക്കെ ആവാസവ്യവസ്ഥകൾ അനിവാര്യമാണെന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ നിർണായകമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡൽഹി സർവകലാശാലയിലെ പ്രഫസറും മലയാളിയുമായ എസ്.ഡി. ബിജു പറയുന്നു. നിലവിൽ ഹാർവഡ് യൂനിവേഴ്സിറ്റിയിലെ ഹാർവഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെലോയും കംപാരറ്റിവ് സുവോളജി മ്യൂസിയത്തിന്‍റെ അസോസിയേറ്റുമാണ് പ്രഫ. ബിജു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.