മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികൾ; 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 36 കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് കമ്പനി ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസുകുട്ടി അഗസ്റ്റിൻ, മാനേജിങ് എഡിറ്ററും എം.ഡിയുമായ ആന്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കുറ്റപത്രമാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിൽ ഉപാധികളോടെ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിന്റെ മറവിലായിരുന്നു വ്യാപക മരംകൊള്ള നടന്നത്. 1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു ഉത്തരവ്. എന്നാൽ, ഇതിന്റെ മറവിൽ വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തി.
ഇതോടെ 2021 ഫെബ്രുവരിയിൽ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു. കടത്തിയ 15 കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. പലതും 100 മുതൽ 500 വർഷം പഴക്കമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു.
സംഭവത്തിൽ വനം, പൊലീസ്, റവന്യൂ വകുപ്പുകൾ 120ലധികം കേസുകളെടുത്തിട്ടുണ്ട്. 41 കേസുകൾ വനംവകുപ്പിന്റേതാണ്. പലതിലും കുറ്റപത്രം സമർപ്പിക്കുന്ന നടപടി തുടരുകയാണ്. ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

