കേരളത്തിലെ കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നു; താൻ പ്രവർത്തകരുടെ നോമിനിയെന്ന് സണ്ണി ജോസഫ്
text_fieldsകണ്ണൂര്‍: കേരളത്തിലെ കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നുവെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യമാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെ. സുധാകരന്റെ കരുത്ത് വേറെയാണ്, അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താൻ. മുതിർന്ന നേതാക്കൾക്കിടയിൽ കണക്ടിങ് ലിങ്ക് ആയി പ്രവര്‍ത്തിക്കും. സമവാക്യം പാലിക്കാനുളള നിയമനമല്ല തന്റേത്. തന്നെ നിർദേശിച്ചത് സഭയല്ലെന്നും പ്രവർത്തകരുടെ നോമിനിയാണ് താനെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ. സുധാകരനെ മാറ്റി സണ്ണി ജോസഫ് എം.എൽ.എയെ ഇന്നലെയാണ് കെ.പി.സി.സി പ്രസിഡന്റായി കോൺഗ്രസ് ഹൈകമാൻഡ് നിയമിച്ചത്. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവാക്കി.
എം.എം. ഹസന് പകരം അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ് കൺവീനറായും കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി.സിദ്ദീഖ് എന്നിവർക്കു പകരം പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ പുതിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരാക്കുകയും ചെയ്തു.
കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന കത്തോലിക്കാ വോട്ടുകള്‍ ബി.ജെ.പി ചോർത്തുകയും എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും പോലൊരു ക്രിസ്ത്യൻ നേതാവ് കേരളത്തിൽ കോൺഗ്രസിന്റെ തലപ്പത്ത് ഇല്ലാതിരിക്കുകയും ചെയ്തതാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള നേതാവിനെ കൊണ്ടുവരുന്നതിന് വഴിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.