‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്, അപമാനിക്കാനുള്ള ശ്രമം ഹീനം’ -ഗണേഷ് കുമാറിന് മറുപടിയുമായി ചാണ്ടി ഉമ്മൻ
text_fieldsതിരുവനന്തപുരം: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറും എൻ.എസ്.എസും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആദ്യം താൻ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും, പിന്നീട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് ചാണ്ടി ഉമ്മൻ സ്വീകരിച്ചത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തങ്ങളെ കാണാൻ എത്തുന്നവരോടെല്ലാം ഏറ്റവും മാന്യമായ രീതിയിലാണ് പെരുമാറുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ അപമാനിക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ വളരെ ഹീനമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയുണ്ടാകുമെന്നും, ആ ശൈലിയെ വേറൊരു രീതിയിൽ വക്രീകരിച്ച് സംസാരിക്കുന്നത് ഒട്ടും ശരിയല്ല. സുകുമാരൻ നായർ കേരളത്തിലെ പൊതുസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും കേരളത്തിന്റെ തന്നെ സ്വത്താണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
പുതിയ കെ.പി.സി.സി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്, ജനപ്രതിനിധികളുടെ ഇരട്ടപ്പദവി തുടങ്ങിയ സംഘടന വിഷയങ്ങളിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കും. പാർട്ടി നേതൃത്വം എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും. താൻ ഇതിൽ ഒരു അഭിപ്രായം പറയേണ്ട കാര്യമില്ല.
ജനപ്രതിനിധികളായവർക്ക് സംഘടനയിൽ മുഴുവൻസമയ ഭാരവാഹികളാകാൻ കഴിയുമോ എന്ന ചോദ്യത്തെയും ചാണ്ടി ഉമ്മൻ തള്ളി. എം.പിയോ എം.എൽ.എയോ ആയാലും അവർക്ക് പൂർണസമയമായി പ്രവർത്തിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം പദവികളിലേക്ക് ജനപ്രതിനിധികൾ പൂർണ് യോഗ്യരാണെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരൻ പൂർണസമയ പ്രവർത്തകൻ തന്നെയായിരുന്നു എന്ന് ഓർമിപ്പിച്ച ചാണ്ടി ഉമ്മൻ, എം.പിയോ എം.എൽ.എയോ ആയതുകൊണ്ട് ഒരാൾക്ക് എല്ലാ സമയത്തും പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയാനാകില്ലെന്നും വ്യക്തമാക്കി.
എം.എൽ.എമാർ ഡി.സി.സി പ്രസിഡന്റുമാരാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അവർ ഇപ്പോഴും കാര്യങ്ങൾ നല്ലതുപോലെ നടത്തുന്നുണ്ടെന്നും ഇവിടെ നാഥനില്ലാത്ത അവസ്ഥയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളായിട്ട് കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി എന്നായിരുന്നു ഇതിനോട് അദ്ദേഹത്തിന്റെ പ്രതികരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

