ശിവശങ്കറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; സസ്പെൻഡ് ചെയ്തേക്കും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടിക്ക് സാധ്യത. കസ്റ്റംസും എൻ.ഐ.എയും ചോദ്യംചെയ്യുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ആലോചിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിതും സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് ആദ്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ ശിവശങ്കറിന് പകരം നിയമനം നൽകിയിരുന്നില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ് അന്വേഷണത്തിൽ ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ അച്ചടക്ക നടപടി ആലോചിക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചട്ടങ്ങളുടെ ലംഘനം ശിവശങ്കറിൽ നിന്നുണ്ടായോ എന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചാകും നടപടി. അതിനിടെ, പൂജപ്പുരയിെല ശിവശങ്കറിെൻറ വീട്ടിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
കേന്ദ്രം ആവശ്യപ്പെട്ടാൽ വകുപ്പുതല അന്വേഷണവും
തിരുവനന്തപുരം: അഖിലേന്ത്യ സർവിസിലുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ കേന്ദ്രം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ സംസ്ഥാന സർക്കാറിന് വകുപ്പുതല അന്വേഷണം നടത്തേണ്ടിവരും.
അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയോ കോടതിയിൽ പോവുകയോ ചെയ്താലും അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സർക്കാറിന് മാറ്റേണ്ടിവരും. വകുപ്പുതല അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ കേന്ദ്ര ഇടപെടലോ കോടതി നിർദേശമോ വരാൻ സാധ്യതയുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.