ചാലക്കുടിപ്പാലം അടച്ചു; ദേശീയപാതയിൽ കുരുക്ക് രൂക്ഷം
text_fieldsചാലക്കുടി: ചാലക്കുടിപ്പാലത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചതോടെ ദേശീയപാത 544ൽ കൊരട്ടി-ചാലക്കുടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിൽ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയായിരുന്നു.
ചാലക്കുടിപ്പാലം മുതൽ മുരിങ്ങൂർ വരെ പല ഘട്ടത്തിലും ഗതാഗതം സ്തംഭിച്ചു. മുരിങ്ങൂർ ഡിവൈൻ അടിപ്പാതയുടെ വശങ്ങളിലെ സർവിസ് റോഡിലും വാഹനങ്ങൾ നിരനിരയായി കാണപ്പെട്ടു. ഗതാഗതം തിരിച്ചുവിടാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായെങ്കിലും വാഹനങ്ങളുടെ ബാഹുല്യം പ്രതിസന്ധി ഉണ്ടാക്കി. ഞായറാഴ്ച അവധി ദിനമായതിനാൽ ശനിയാഴ്ച വൈകീട്ടായപ്പോഴേക്കും വാഹനങ്ങൾ ഇരട്ടിച്ചു.
മുൻകൂട്ടി തീരുമാനിച്ച പ്രകാരം ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറ് ഭാഗത്തെ പാലം അടച്ച് അങ്ങോട്ടുമിങ്ങോട്ടു മുള്ള ഗതാഗതം കിഴക്കുവശത്തെ പാലത്തിലൂടെയാക്കിയത്. വടക്കുഭാഗത്ത് ഡി. സിനിമാസിന്റെ ഭാഗത്തും പുഴയുടെ അക്കരെ തെക്ക് ഭാഗത്തും റോഡിലെ മീഡിയനുകൾ ഗതാഗതം ക്രമീകരിക്കാൻ പൊളിച്ചുമാറ്റിയിരുന്നു. 20 ദിവസത്തേക്കാണ് ഇത്തരത്തിൽ ഗതാഗതം നിയന്ത്രിക്കുക. ചാലക്കുടിപ്പാലത്തിന്റെ തൂണുകളിലെ ബെയറിങ്ങുകൾ മാറ്റാൻ വേണ്ടിയുള്ള പണികളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

