ചൈൽഡ് ലൈൻ പ്രവർത്തനം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര നോട്ടീസ്
text_fieldsമലപ്പുറം: ചൈൽഡ് ലൈൻ പ്രവർത്തനം ‘മിഷൻ വാത്സല്യ’യിലേക്ക് മാറണമെന്ന് കേരളമടക്കം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര അണ്ടർ സെക്രട്ടറി മനോജ് കുമാർ പ്രഭാതാണ് ഉത്തരവ് പുറത്തിറക്കിയത്. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെയാണ് നോട്ടീസ് കാലയളവ്. ഈ സമയപരിധിക്കുള്ളിൽ ഈ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെയും ചൈൽഡ് ലൈൻ പ്രവർത്തനം എൻ.ജി.ഒകളുടെ പിന്തുണ പൂർണമായും ഒഴിവാക്കി മിഷൻ വാത്സല്യക്ക് കീഴിലേക്ക് മാറ്റണം. എന്നാൽ, നിലവിൽ ചൈൽഡ് ഹൈൽപ് ലൈൻ നമ്പറായ ‘1098’ വഴിയുള്ള സേവനം തുടരണം.
നേരത്തേ ആദ്യഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങൾക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നോട്ടീസ് നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ കേരളത്തിനു പുറമെ ചണ്ഡീഗഢ്, ഡൽഹി, ഹരിയാന, മേഘാലയ, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാൻ-നികോബാർ, ലക്ഷദ്വീപ് എന്നിവയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയിലേക്ക് ചൈൽഡ് ലൈനിന്റെ മാറ്റവും തുടർപ്രവർത്തനവും സുഗമമായി നടക്കുന്നുണ്ടെന്ന കാര്യവും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം. നിലവിലെ ചൈൽഡ്ലൈൻ ജീവനക്കാരെ വെച്ച് വേണം ചൈൽഡ് ഹെൽപ് ലൈൻ ‘1098’ പ്രവർത്തിപ്പിക്കാൻ.
അതേസമയം, ചൈൽഡ് ഹെൽപ് ലൈനിന്റെ എസ്.ഒ.പി (സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ) പ്രകാരം സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ അവയുടെ ഡബ്ല്യു.സി.ഡി കൺട്രോൾ റൂം, സി.എച്ച്.എൽ യൂനിറ്റുകൾ എന്നിവ നിശ്ചിത ജീവനക്കാരെ ഉപയോഗിച്ച് സജ്ജീകരിക്കണം. അഞ്ചാം ശമ്പള കമീഷന്റെ ശിപാർശ പ്രകാരം ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കാനും നേരത്തേ പുറത്തിറക്കിയ എസ്.ഒ.പിയിൽ നിർദേശമുണ്ട്.
ചൈൽഡ് ഹെൽപ് ലൈനിന്റെ മാറ്റപ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കാൻ ഡബ്ല്യു.സി.ഡി കൺട്രോൾ റൂമുകൾക്കുള്ള വെബ്സൈറ്റ് വിലാസം, ചൈൽഡ് ഹെൽപ് ലൈൻ യൂനിറ്റുകൾക്കുള്ള (സി.എച്ച്.എൽ) സൈറ്റ് വിലാസങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും സി-ഡാക്കിന് നൽകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ചൈൽഡ് ഹെൽപ് ലൈനിന്റെ മാറ്റവും തുടർപ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രക്രിയ പൂർത്തിയാക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

