മത്സരിക്കാൻ മുരളീധരൻ വേണ്ടെന്ന് കേന്ദ്രം; സുരേന്ദ്രന് സാധ്യത
text_fieldsതിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നിയമസഭയിൽ മത്സരിക്കുന്നതിനോട് ബി.ജെ.പി ദേശീയ നേതൃത്വത്തിന് താൽപര്യമില്ലെന്ന് സൂചന. പകരം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിച്ചേക്കും.
കഴിഞ്ഞ തവണ കഴക്കൂട്ടത്ത് രണ്ടാംസ്ഥാനത്തെത്തിയ മുരളീധരൻ മത്സരിക്കണമെന്നാണ് ജില്ല-സംസ്ഥാന നേതൃത്വങ്ങളുടെ പക്ഷം. എന്നാൽ, മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭാംഗമായ മുരളീധരന് മത്സരിക്കാൻ എം.പി സ്ഥാനം രാജിെവക്കേണ്ടിവരും. മഹാരാഷ്ട്രയിൽനിന്ന് മറ്റൊരാളെ എം.പിയായി തെരഞ്ഞെടുക്കാൻ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് സാധിക്കില്ല. ഇതാണ് കേന്ദ്ര നേതൃത്വത്തിെൻറ താൽപര്യമില്ലായ്മക്ക് കാരണം.
മത്സരിക്കാനില്ലെന്നുപറയുന്ന സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനാണ് സാധ്യത. സുരേന്ദ്രനും മത്സരിക്കുന്നില്ലെങ്കിൽ കരുത്തനായ ഒരാളെ തന്നെ കഴക്കൂട്ടത്ത് നിർത്തണമെന്നാണ് ജില്ല നേതൃത്വം ആവശ്യപ്പെടുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക കർമപദ്ധതികൾക്ക് രൂപം നൽകാനും നടപടിയാരംഭിച്ചു. 30,000 ലധികം വോട്ടുകളുള്ള മണ്ഡലങ്ങളിലാണ് ആർ.എസ്.എസ് സഹായത്തോടെ പരിപാടി തയാറാക്കുന്നത്. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പ്രത്യേക നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ചും ഉടൻ തീരുമാനിക്കും. ഇവിടങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ ലഭിച്ചില്ലെങ്കിൽ പൊതുസമ്മതനെ പിന്തുണക്കുന്നതും പരിഗണനയിലുണ്ട്. ന്യൂനപക്ഷ വിഭാഗക്കാർ, പൊതുസമ്മതർ, സ്ത്രീ, ദലിത്, യുവ സ്ഥാനാർഥികളെ കൂടുതലായി മത്സരിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇൗമാസം അവസാനത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.