12 കാരിയുടെ ദുരൂഹ മരണം: വരുന്നു നേരറിയാൻ സി.ബി.ഐ
text_fieldsപാലക്കാട്: കുട്ടികളുടെ ദുരൂഹ മരണക്കേസുകൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് സി.ബി.ഐ വരുന്നു. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത 12 കാരിയുടെ ദുരൂഹ മരണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടത്. സമാനമായ മറ്റു 23 കേസുകളിലും സി.ബി.ഐയോട് റിപ്പോർട്ട് തേടുകയും ചെയ്തു. രണ്ടുമാസത്തിനകം അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സി.ബി.ഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശമുണ്ടായത്. ഇത് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവരാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിന് താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശമുണ്ടായിരുന്നു. കേസുകളുടെ വിശദ വിവരങ്ങൾ പരിശോധിച്ചപ്പോൾ പലതും കൊലപാതകമാകാനുള്ള സാഹചര്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച് ഹൈക്കോടതി, കേസുകളെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

