സംഘ്പരിവാറിനെ ഒഴിവാക്കിയും കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കിയും ‘ലെയ്റ്റി വോയ്സ്’
text_fieldsആലപ്പുഴ: ഭീകരതയും ക്രൈസ്തവവിരുദ്ധതയും കമ്യൂണിസ്റ്റുകൾക്കും ഇസ്ലാമിനുമെന്ന് ഓർമിപ്പിച്ചും കേരളത്തിൽ കമ്യൂണിസവും പൊളിറ്റിക്കൽ ഇസ്ലാമും ചേർന്നുള്ള പങ്കുകച്ചവടമെന്ന് കുറ്റപ്പെടുത്തിയും കത്തോലിക്കസഭ പ്രസിദ്ധീകരണമായ ‘ലെയ്റ്റി വോയ്സ്’.
സഭ മേലധ്യക്ഷന്മാർ അടുത്ത ദിവസങ്ങളിൽ ബി.ജെ.പിയോട് മൃദുസമീപനവുമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് ‘ലെയ്റ്റി വോയ്സി’ന്റെ ഏറ്റവും പുതിയ പതിപ്പിൽ രാജ്യത്ത് ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ സംഘ്പരിവാറിനെ പരാമർശിക്കാതെ ‘ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവർ’ എന്ന തലക്കെട്ടിൽ മുഖലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേന്ദ്രസർക്കാറിനെ പ്രതിപാദിക്കുന്നിടത്ത് ബി.ജെ.പി നേതൃത്വത്തിലെ സർക്കാറെന്ന് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുള്ള ലേഖനം ആക്രമണങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ സംഘടനകളെന്ന സൂചനപോലും ഒഴിവാക്കി. എന്നാൽ, ഛത്തിസ്ഗഡിലെ ആക്രമണങ്ങൾ പറയുന്നിടത്ത് കോൺഗ്രസ് നേതൃത്വത്തിലെ സർക്കാറെന്ന് എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാമിക, കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ നടന്ന ക്രൈസ്തവർക്കെതിരായ ക്രൂരത പുതുതലമുറ മറക്കരുതെന്ന ആഹ്വാനവുമുണ്ട്.
ക്രൈസ്തവ ജനതയുടെ മുഖപത്രം എന്ന് അച്ചടിച്ചിട്ടുള്ള ‘ലെയ്റ്റി വോയ്സ്’ന്റെ ചീഫ് എഡിറ്റർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ എഴുതിയ എഡിറ്റോറിയലിൽ, കമ്യൂണിസവും പൊളിറ്റിക്കൽ ഇസ്ലാമും കൈകോർക്കുമ്പോൾ ആഗോളഭീകരതയുടെ കൂടിച്ചേരലാണെന്ന് ക്രൈസ്തവരെ ഓർമിപ്പിക്കുന്നു.
കേരളത്തിൽ ലക്ഷ്യമിടുന്നത് ഈ പങ്കുകച്ചവടമാണ്. ആഭ്യന്തര തീവ്രവാദത്തെ നേരിടാൻ ആഗോളഭീകരതയെ കൂട്ടുപിടിക്കുന്നത് ഇന്ത്യയിലെ ക്രൈസ്തവർക്ക് ആത്മഹത്യയിലേക്കുള്ള വഴിതുറക്കുമെന്ന മുന്നറിയിപ്പും ലേഖനം നൽകുന്നു.
ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ നടന്നിട്ടുള്ളത് കമ്യൂണിസ്റ്റ്, ഇസ്ലാമിക രാജ്യങ്ങളിലാണ്. ക്രൈസ്തവരെ തകർക്കാൻ കമ്യൂണിസ്റ്റ് രാജ്യങ്ങൾ നടത്തിയ ക്രൂര മർദനങ്ങൾ പുതുതലമുറ മറക്കരുത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും നിർദാക്ഷിണ്യം കൊലചെയ്ത കമ്യൂണിസ്റ്റുകൾക്ക് ഇന്ന് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ലെന്നും മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവർ മാത്രമല്ല ലോകജനതക്കുതന്നെ മറക്കാൻ സമയമായിട്ടില്ലെന്നും പറയുന്നു.
ജീവനോടെ ക്രൈസ്തവരെ കുഴിച്ചുമൂടിയവർ, തലയറുത്തവർ, സ്ത്രീകളെ മാനഭംഗപ്പെടുത്തിയവർ, ക്രൈസ്തവ കുടുംബങ്ങളെ ഒന്നടങ്കം തകർത്തവർ, മുല്ലപ്പൂവിപ്ലവം പറഞ്ഞ് സമൂഹത്തെയൊന്നാകെ സ്വന്തം മണ്ണിൽനിന്ന് പലായനം ചെയ്യിച്ചവർ ഇവരെങ്ങനെ ഇന്ത്യയിൽ ക്രൈസ്തവരുടെ സംരക്ഷകരാകും.
ഇന്ത്യയിൽ നേരിടുന്ന അതിജീവന പോരാട്ടങ്ങളിൽ ഒരുമിച്ച് നിൽക്കാനും കൂട്ടായി പ്രവർത്തിക്കാനും സാധിക്കാത്ത ക്രൈസ്തവ നേതൃത്വങ്ങളുടെ അനൈക്യം വിശ്വാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ക്രിസ്തുവിന്റെ സമാധാനവും അനുരഞ്ജനവും പരസ്പരം പങ്കുവെക്കാൻ ഇടയന്മാർ പരാജയപ്പെടുമ്പോൾ ആടുകൾ ചിതറും. ഇങ്ങനെ വിശ്വാസികൾ ചിതറുന്ന കാലഘട്ടത്തിലാണ് ഭാരത ക്രൈസ്തവ സമൂഹമെന്ന് തിരിച്ചറിഞ്ഞ് നേതൃത്വങ്ങൾ നിലപാട് മാറ്റത്തിന് തയാറാകണം.
വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആസൂത്രിത ആക്രമണങ്ങളും പീഡനങ്ങളും നിരന്തരം തുടരുന്നതും ഓരോ വർഷവും കുതിച്ചുയരുന്നതും ഭീതിയും ആശങ്കയുമുണർത്തുന്നതാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.