കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ സഞ്ചരിക്കുന്നു; രൂക്ഷമായി വിമർശിച്ച് ‘കത്തോലിക്കാസഭ’
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ പാരമ്പര്യമുള്ള മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തെന്ന് ‘കത്തോലിക്കാസഭ’. നികുതി വർധനയും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂർത്തും ചൂണ്ടിക്കാണിച്ചാണ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭ രൂക്ഷ വിമർശനമുന്നയിച്ചത്.
‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ...?’ ലേഖനത്തിലാണ് വിമർശനം. സർവമേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്. സർവമേഖലയിലും വില കൂട്ടുമ്പോഴും സർക്കാറിന്റെ ധൂർത്ത് നിയന്ത്രിക്കാനോ ദുർച്ചെലവുകൾ കുറക്കാനോ ആഡംബരങ്ങൾ ഒഴിവാക്കാനോ നടപടിയില്ല.
സാമ്പത്തികപ്രതിസന്ധി ഉദ്യോഗസ്ഥരുടെ മുഴുത്ത ശമ്പളവും പെൻഷനും അൽപം കുറച്ച് മാതൃക കാട്ടാനോ ഉദ്യോഗസ്ഥരെകൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വർധിപ്പിക്കാനോ നടപടിയില്ല. പ്രതിഷേധിക്കാൻ വരുന്നവരെ മാത്രമല്ല, സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാൻ വഴിയൊരുക്കുന്നതിലൂടെ പ്രകടമാകുന്നത് കടുത്ത നീതിനിഷേധവും സേച്ഛാധിപത്യ പ്രവണതയുമാണ്. കേന്ദ്രത്തെ കുറ്റം പറഞ്ഞിരുന്ന് സ്വന്തം ചുമതലകളിൽ വീഴ്ച വരുത്തുന്നതിനെ ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷം പറയുന്നതിനെ തള്ളിക്കളയാനാവില്ല. പാവങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ഇ.എം.എസിന്റെ പാരമ്പര്യത്തിൽ തെറ്റ് കണ്ടുപിടിക്കുകയാണ് പുതിയകാലത്തെ ഇടതുപക്ഷ സൈദ്ധാന്തികന്മാരെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.