ബി.ജെ.പിക്കെതിരെ വീണ്ടും കത്തോലിക്ക സഭ: ‘ഒരു വർഗീയസമൂഹത്തിൽ മാത്രം കൈയടി ലഭിക്കുന്ന തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പുകളിലെ മുഖ്യവിഷയം!’
text_fieldsകോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തെ ഇപ്പോൾ നിർവചിക്കുന്നത് മതത്തിന്റെ സ്പന്ദമാപിനികളാലാണെന്ന യാഥാർഥ്യത്തെ ഇനി മറച്ചുവയ്ക്കുകയല്ല, അഭിസംബോധന ചെയ്യുകയാണു വേണ്ടതെന്ന് കത്തോലിക്ക സഭ മുഖപത്രമായ ദീപിക ദിനപത്രം. തെരഞ്ഞെടുപ്പ് കഴിയുകയും വോട്ടിന്റെ സമ്മർദമൊഴിയുകയും ചെയ്തതിനാൽ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഒത്തുചേർന്നു നവകേരളം കെട്ടിപ്പടുക്കണമെന്നും പത്രം മുഖപ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു.
‘രാജ്യത്തെ പിന്നോട്ടടിക്കുന്ന വർഗീയ ധ്രുവീകരണം, മതസൗഹാർദത്തിന്റെ മാതൃകാസ്ഥാനമായിരുന്ന കേരളത്തിലും ചെലവാക്കാനുള്ള പരീക്ഷണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശക്തമായെന്നു പറയാതെ വയ്യ. തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ചില പാർട്ടികൾ നേരിട്ടു വർഗീയതയുടെ വ്യാപാരത്തിലാണെങ്കിൽ മറ്റു ചിലർ തീവ്രസംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ രഹസ്യക്കച്ചവടത്തിലായിരുന്നു.
രാജ്യത്തെ മറ്റു പല മുഖ്യമന്ത്രിമാരെയും പിന്തള്ളി വർഗീയരാഷ്ട്രീയത്തിന്റെ കൊടിയേന്തുകയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരേ വിദ്വേഷം ചൊരിയുന്നതാണ് അധികാരം നേടാനും നിലനിർത്താനുമുള്ള കുറുക്കുവഴിയായി അദ്ദേഹം കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബീഫ് ഒരു വിഷയമാക്കി അദ്ദേഹം വലിയ ധ്രുവീകരണത്തിനു മുതിർന്നു.
സ്വന്തം വീടുകളിലല്ലാതെ പുറത്ത് ബീഫ് കഴിക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഭക്ഷണം തെരഞ്ഞെടുപ്പുവിഷയമാക്കുന്നത്ര വിവരക്കേട് ലോകത്ത് ഇന്ത്യയിലേയുള്ളൂ. അടിസ്ഥാനവിഷയങ്ങൾക്കും വികസനത്തിനുമപ്പുറം ഒരു വർഗീയസമൂഹത്തിൽ മാത്രം കൈയടി ലഭിക്കുന്ന ഇത്തരം തീരുമാനങ്ങളാണ് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുകളിലെ മുഖ്യവിഷയം!
തെരഞ്ഞെടുപ്പിനുശേഷവും രാഷ്ട്രീയവും രാഷ്ട്രവും മുന്നോട്ടു പോകും. അതിന്റെ ഗതി പുരോഗമനപരമാകേണ്ടതും മതവർഗീയതയിൽനിന്നു ജനാധിപത്യത്തെ മോചിപ്പിക്കേണ്ടതും അതീവ പ്രാധാന്യമുള്ള കാര്യമായിരിക്കുന്നു’ -മുഖപ്രസംഗത്തിൽ പറഞ്ഞു.
അതിനിടെ, സഭക്കും ദീപിക പത്രത്തിനുമെതിരെ കടുത്ത വിമർശനവുമായി പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളായ പി.സി. ജോർജും മകൻ ഷോൺ ജോർജും രംഗത്തെത്തി. സഭാ പിതാക്കൻമാരെയും സഭയുടെ നിലപാടുകളെയും അധിക്ഷേപിച്ചാണ് ഇരുവരും രംഗത്തുവന്നത്.
കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു. എഫ്സിആർഎ ബില്ല് മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമായിരുന്നു. സഭയ്ക്ക് ഞങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടെന്ന് വെക്കേണ്ടി വരും. സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ടുകൊണ്ട് വോട്ട് ചെയ്യുന്നവരല്ല. ഇന്നലെ ദീപികയുടെ ഒന്നാം പേജ് എന്തായിരുന്നു? എങ്ങനെയും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഇൻഡയറക്റ്ലി പറഞ്ഞു. ഈ ദീപിക പത്രം സഭയുടെ മാത്രമാണെന്ന് വിചാരിക്കരുത്. വിവിധ മുന്നണികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുകൾ സഭയ്ക്കകത്തുണ്ട്.
സഭ മുഖപത്രം എന്ന നിലയിൽ ദീപികക്കെതിരെ ഞാൻ പിതാക്കന്മാർക്ക് പരാതി കൊടുക്കാൻ പോവുകയാണ്. കാരണം സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും ചില മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്താൽ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് നിലപാട് മാറ്റേണ്ടി വരും. ഞാനും സഭയുടെ അംഗമാണല്ലോ. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മനപൂർവ്വമായി ചില മുന്നണികളുടെ രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യാൻ ദീപിക ശ്രമിക്കുകയാണ്. ഇനി അങ്ങനെയാണ് മുമ്പോട്ടു പോകുന്നതെങ്കിൽ ദീപികയെ തള്ളുന്ന സാഹചര്യം നമുക്കുണ്ടാവും.
കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് ആരാണ്? ഷോൺ ജോർജ് ആണ്, ബിജെപി ആണ്, രാജീവ് ചന്ദ്രശേഖർ ആണ്, അമിത്ഷാജിയാണ്, നരേന്ദ്ര മോദിയാണ്. അല്ലേ? ഈ പറയുന്ന കെസി വേണുഗോപാൽ ഉണ്ടായിരുന്നോ? ജോസ് കെ മാണി ഉണ്ടായിരുന്നോ? സിപിഎമ്മിന്റെ നേതൃത്വങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? ഇവരെ കൊണ്ട് സഭയ്ക്ക് എന്ത് ഗുണം കിട്ടി?
എഫ്സിആർഎ ഉൾപ്പെടെയുള്ള ബില്ല് മാറ്റി വച്ചത് ഞങ്ങളുടെ സമ്മർദഫലമാണ്. ഞങ്ങളെ വേണ്ട എന്ന് സഭ തീരുമാനിച്ചാൽ, നമ്മളും സ്വാഭാവികമായിട്ട് സഭയെ വേണ്ട എന്ന് തീരുമാനിക്കേണ്ടി വരില്ലേ? സഭയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഷോൺ ജോർജ്ജിനെ പോലെയുള്ളവരെ ഉപദ്രവിക്കാൻ ചില ആളുകൾ ഇതിനകത്ത് നിന്നാൽ ഞങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?
സഭക്ക് വേണ്ടി ബിജെപിയുടെ അടുത്ത് നമ്മൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങളോട് ബി.ജെ.പി നേതൃത്വം തിരിച്ചു ചോദിക്കില്ലേ? നിങ്ങൾ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ. ഈ ദീപിക പത്രം എടുത്തു വെച്ചിട്ടല്ലേ ഞങ്ങളോട് ചോദിക്കുന്നത്? അമിത്ഷാ ജി ഇന്നലത്തെ ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് എടുത്ത് വെച്ചാൽ ഞാൻ എന്ത് മറുപടി പറയും? അത് എടുത്തു വെച്ചിട്ട്, ഇതാണോ നിങ്ങൾ പറഞ്ഞ് എഫ്സിആർഎ ബില്ല് ഉൾപ്പടെ മാറ്റിവെപ്പിച്ച സഭ എന്ന് അമിത് ഷാ ചോദിച്ചാൽ ഞാൻ എന്ത് പറയും? -ഷോൺ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

