ജാതിപീഡന പരാതി; ഡെന്റൽ വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്ക് സസ്പെൻഷൻ
text_fieldsചക്കരക്കല്ല് (കണ്ണൂർ): അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം ചാലക്കാട്ടെ നിധിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തത്. ദന്തവിഭാഗം അധ്യാപകര്‍ക്കെതിരെ നിധിൻ രാജിന്റെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ, ജാതിഅധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.
ആർ.എൽ. നിതിൻരാജ് വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. കോളജിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമിതി രൂപവത്കരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിന്‍റെ ഭാഗത്തുനിന്ന് റാഗിങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
ജാതിയുടെയും സാമ്പത്തികത്തിന്റെയും പേരിൽ നിധിനെ ആക്ഷേപിച്ചെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. സംഭവത്തിൽ നിധിൻ രാജിന്റെ കുടുംബമടക്കം കണ്ണൂരിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ നവംബറിലാണ് നിതിൻ ഇവിടെ ബി.ഡി.എസിന് മെറിറ്റിൽ പ്രവേശനം നേടി നേടി പഠനമാരംഭിച്ചത്. നിധിൻ രാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ തിരുവനന്തപുരത്തേക്ക് ശനിയാഴ്ച വൈകീട്ട് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

