ജാതി വിവേചനം: ഗവേഷക വിദ്യാർഥിനിയുടെ സമരം വിജയം
text_fieldsമലയാള സർവകലാശാല കവാടത്തിലെ സമരപ്പന്തലിലെത്തി അനഘക്ക് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഇളനീർ നൽകി നിരാഹാര സമരം അവസാനിപ്പിക്കുന്നു
തിരൂർ: മലയാള സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരെയും അക്കാദമിക അവകാശങ്ങൾക്കായും ദലിത് ഗവേഷക വിദ്യാർഥിനി അനഘ ശശി നടത്തിയ 24 ദിവസത്തെ സമരത്തിന് വിജയകരമായ പരിസമാപ്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ മധ്യസ്ഥതയിൽ സർവകലാശാല അധികൃതരും സമരസമിതി പ്രതിനിധികളും നടത്തിയ രണ്ടാം ഘട്ട ചർച്ചയിലാണ് അനഘയുടെ പ്രധാന ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായത്. ഇതോടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്, രജിസ്ട്രാർ ഇൻചാർജ് ഡോ. എം.ജി. മല്ലിക, അനഘയുടെ മാതാവ് അംബിക ശശി, സമരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗവേഷണം തടസ്സമില്ലാതെ തുടരാനാവശ്യമായ അക്കാദമികവും അടിസ്ഥാനപരവുമായ സൗകര്യങ്ങൾ ഒരുക്കാമെന്ന് സർവകലാശാല ഉറപ്പ് നൽകി.
പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷകയായ അനഘക്ക് പഠനം തുടരാനുള്ള ഭരണപരമായ കാര്യങ്ങൾക്കായി ഗവേഷണ ഗൈഡിനെ നിയമിക്കും. വിദഗ്ധ മാർഗനിർദേശം നൽകാൻ ഒരു കോ ഗൈഡിനെ ഏർപ്പെടുത്താനും തീരുമാനമായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് അടിയന്തരമായി കത്ത് നൽകാനും തീരുമാനിച്ചു.
ഗവേഷണത്തിനാവശ്യമായ ആധുനിക ലാബ് സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. അനഘ സർവകലാശാലയിൽ നേരിട്ടതായി പറഞ്ഞ ജാതീയവും അക്കാദമികവുമായ വിവേചനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യാനും തീരുമാനമായി. ആഗസ്റ്റ് 15നാണ് അനഘ സമരം ആരംഭിച്ചത്. തുടർന്ന് സെപ്റ്റംബർ അഞ്ചിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

