കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു
text_fieldsകുണ്ടറ: നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരയായി ഒരു കശുവണ്ടി വ്യവസായികൂടി ജീവനൊടുക്കി. നല്ലില ബഥേൽ പള്ളിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ സൈമണിനെയാണ് (40) ഫാക്ടറി ഷെഡിൽ ബുധനാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൈമണും പിതാവ് മത്തായിയും നിർമലമാതാ കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു.
വിദേശരാജ്യങ്ങളിൽനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുകയും സംസ്കരിച്ച പരിപ്പ് വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. 2015ൽ ഫാക്ടറി അടച്ചു. എന്നാൽ, ക്രയവിക്രയങ്ങളെ തുടർന്നുള്ള പണമിടപാട് ബാക്കിനിന്നിരുന്നു. നോട്ടുനിരോധനത്തെതുടർന്ന് രാജ്യവ്യാപകമായുണ്ടായ സാമ്പത്തിക പ്രതിസന്ധി ജില്ലയിലെ ഒട്ടെല്ലാ കശുവണ്ടി ഫാക്ടറി ഉടമകളെയും പ്രതിസന്ധിയിലാക്കിയപോലെ ഇവരെയും കടക്കെണിയിലാക്കി.
അതോടെ, സാമ്പത്തിക ക്രമീകരണങ്ങൾ നടത്താനാകാതെ വന്നു. ആ സമയത്ത് വിവിധ ബാങ്കുകളിലായി നാലുകോടി രൂപയുടെ കടബാധ്യത ഉണ്ടായി. ഇത് അടച്ചുതീർക്കാനാകാതെ ജപ്തി ഭീഷണി നേരിട്ടുവരികയായിരുന്നു. തിരിച്ചടവിൽ സാവകാശം നൽകുന്നതിന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ബാങ്കുകൾ കർശന നിലപാട് സ്വീകരിച്ചതായും പറയപ്പെടുന്നു.
കുടുംബസ്വത്തുക്കളും ബന്ധുക്കളുടെ സ്വത്തുക്കളും ജപ്തി ഭീഷണിയിലായി. ബാങ്ക് ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പായതോടെ സൈമൺ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഭാര്യ: ആശ. ഒമ്പതാംതരത്തിൽ പഠിക്കുന്ന സഞ്ജനയും ആറാംതരം വിദ്യാർഥി ആൽവിനും മക്കളാണ്. കണ്ണനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ നല്ലില ബഥേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.