ഗുണ്ടയുടെ കാമുകിക്ക് 'ഹലോ' അയച്ചതിന് യുവാവിനെ മർദിച്ച് വാരിയെല്ലൊടിച്ച കേസ്; പ്രതികൾ പിടിയിൽ
text_fieldsആലപ്പുഴ: ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പ്രതികൾ പിടിയിൽ. അരൂക്കുറ്റി സ്വദേശി പ്രഭജിത്, യദുകൃഷ്ണൻ, അജയ് ബാബു, മേരി സെലിൻ എന്നിവരാണ് അറസ്റ്റിലായത്.
അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിനാണ് (29) മർദനമേറ്റത്. മർദനത്തിൽ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്തിന്‍റെ നേതൃത്വത്തിൽ കാറിലെത്തി തട്ടിക്കൊണ്ടുപോയാണ് ജിബിനെ മർദിച്ചത്. കാമുകിക്ക് മെസ്സേജ് അയച്ചത് ചോദിച്ചായിരുന്നു മർദനം. ഒരാഴ്ച മുമ്പായിരുന്നു സംഭവം. അരൂക്കുറ്റിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ജിബിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ ഒരു വീട്ടിലെത്തിച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ആറ് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പട്ടിക കൊണ്ട് അടിക്കുകയും കഴുത്തിൽ കയർ കുരുക്കി വലിക്കുകയും ചെയ്തു. ജിബിന് വാരിയെല്ലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് സഹോദരൻ പറഞ്ഞു.
സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

