താമരശ്ശേരി: കോഴിക്കോട് അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറിയ സംഭവത്തിൽ നാട്ടുകാർക്കെതിരെ പൊലീസ് കേസ്. നായയുടെ ഉടമ റോഷനെ അക്രമച്ചതിനാണ് കണ്ടാലറിയുന്ന 20ഓളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റോഷൻ നൽകിയ പരാതിയിലാണ് നടപടി.
അതേസമയം, റോഷനെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ മകനാണ് ഇയാൾ.
അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കഴിഞ്ഞ ദിവസം വളർത്തുനായ്ക്കളുടെ കടിയേറ്റത്. ഇതിന്‍റെ വിഡിയോ പ്രചരിച്ചിരുന്നു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കൾ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷൻ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്. ഈ വളർത്തു നായ്ക്കൾ ഇതിന് മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഉടമകൾക്ക് പൊലീസ് താക്കീത് നൽകിയിരുന്നതാണ്.