മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദിച്ച സംഭവം: പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് മുക്കുപണ്ടം
text_fieldsആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യക്കുമെതിരെ ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ ഭാഗത്ത് വാടകക്ക് താമസിക്കുന്ന ജോമോൾക്കാണ് (28) മർദനമേറ്റത്. പരാതിയെ തുടർന്ന് യുവതിയുടെ സഹോദരനായ ആലങ്ങാട് കുന്നേൽ പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന ജോയ്സൺ, ഇയാളുടെ ഭാര്യ റെയ്ന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതായി പരാതിയിലുണ്ട്. പരിക്കേറ്റ ജോമോൾ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. കുടുംബ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റെയ്നയുടെ മാല മോഷണം പോയതായി ആരോപണം ഉയർന്നത്. ജോമോൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ ഇറങ്ങുമ്പോഴാണ് ഇരുവരും ചേർന്നു ക്രൂരമായി മർദിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ മാല കട്ടിലിന്റെ അടിയിൽ നിന്നും കണ്ടെത്തി. കൂടാതെ ഈ മാല മുക്കുപണ്ടം ആണെന്നും കണ്ടെത്തി. ജോമോളെ കള്ളക്കേസിൽ കുടുക്കാൻ സ്വർണമാലയാണെന്ന് സഹോദരനും ഭാര്യയും കള്ളം പറയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോമോളുടെ കൂട്ടുകാരി ആതിരക്കും ആക്രമണത്തിൽ പരിക്കേറ്റതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

