യു. പ്രതിഭയുടെ മകനെതിരായ കേസ്; കഞ്ചാവ് ഉപയോഗം കണ്ടില്ലെന്ന് മൊഴിമാറ്റി സാക്ഷികൾ
text_fieldsആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമീഷണർക്ക് കൈമാറിയിരുന്നു.
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിചേർത്തതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതോടെ കനിവ് കഞ്ചാവ് കേസിൽനിന്ന് ഒഴിവാകും. എം.എൽ.യുടെ മകനടക്കമുള്ളവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയില്ല. കനിവ് കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 28ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയിൽനിന്ന് മൂന്ന് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥന്റെയും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ഈ വസ്തുതകൾ വിശദീകരിച്ചാണ് റിപ്പോർട്ട് നൽകിയത്.
എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്ത് മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാൽ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കേസിൽ ഉൾപ്പെട്ട രണ്ടുപേരുടെ കൈയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവർക്കെതിരെ കേസ് നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

