വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്ന പ്രസംഗം: ആർ.എസ്.എസ് നേതാവിനെതിരെ കേസെടുത്തു
text_fieldsകൊല്ലം: ഗായകൻ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന ആർ.എസ്.എസ് നേതാവും കേസരി വാരിക മുഖ്യപത്രാധിപരുമായ ഡോ. എൻ.ആർ. മധുവിന്‍റെ വിദ്വേഷപ്രസംഗത്തിൽ പൊലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സി.പി.എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കിഴക്കേകല്ലട പൊലീസ് കേസെടുത്തത്. മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിലായിരുന്നു മധുവിന്‍റെ വിദ്വേഷ പ്രസംഗം.
ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആള് കൂടാൻ വേണ്ടി വേടന്‍റെ പാട്ടുവെക്കാൻ തയാറാകുന്നവർ ഒരുപക്ഷേ ആള് കൂടാൻ വേണ്ടീട്ട് കാബറെ ഡാൻസും നമ്മുടെ അമ്പലപ്പറമ്പിൽ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടന്‍റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അത് ഈ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയേണ്ടതാണ്.... -എന്നായിരുന്നു വേടനെതിരെ എൻ.ആർ. മധുവിന്‍റെ പ്രസംഗം.
ഇതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട്, അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കുമെന്നും പോയി പാടുകയും ചെയ്യും എന്നായിരുന്നു വേടൻ പറഞ്ഞത്. “പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സർവ ജീവികൾക്കും സമത്വം കൽപിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ. അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കും. ഞാൻ പോയി പാടുകയും ചെയ്യും. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. എല്ലാം പറയാനാകില്ലല്ലോ. അതെല്ലാം അതിജീവിക്കാൻ പറ്റുക, ധൈര്യമായിരിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. ഈ സമയവും കടന്നുപോകും എന്നുമാത്രമേ ഇപ്പോൾ പറയാനുള്ളൂ” -ഇതായിരുന്നു വേടന്‍റെ പ്രതികരണം.
വർഗീയ വിഷം വമിപ്പിക്കുന്ന വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മുധുവിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി എസ്.പിക്ക് പരാതിയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

