പിരിവ് നൽകാത്തതിന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
text_fieldsകൊല്ലം: പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ സുഭാഷിനെതിരെയാണ് കേസെടുത്തത്. വ്യാപാരിയായ മനോജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുഭാഷിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. പണം തട്ടിയെടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് സുഭാഷിനെതിരെയുള്ള കുറ്റങ്ങൾ.
കഴിഞ്ഞ മാസം 28നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ബി.ജെ.പിയുടെ സംസ്ഥാന തല ഫണ്ട് പിരിവിനെത്തിയ പ്രവര്‍ത്തകര്‍ ചോദിച്ച 5000 രൂപ നല്‍കാത്തതിനാണ് വ്യാപാരിയായ മനോജിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അയ്യായിരം രൂപ ചോദിച്ചപ്പോള്‍ 3000 രൂപ നല്‍കാമെന്നായിരുന്നു വ്യാപാരി പറഞ്ഞത്. തുടര്‍ന്നാണ് ടെലിഫോണിലൂടെ ബി.ജെ.പി നേതാവായ സുഭാഷിന്‍റെ ഭീഷണിപ്പെടുത്തല്‍. ഇതിന്‍റെ ശബ്ദരേഖയടക്കം മനോജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയിരുന്നു. അന്വേഷണ വിധേയമായി സുഭാഷിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഏഴ് മാസത്തിനിടെ എട്ട് തവണ ബി.ജെ.പി പണം പിരിക്കാനെത്തിയെന്ന് മനോജ് പറയുന്നു. ഇതിന്‍റെ രസീതുകളും മനോജിന്‍റെ പക്കലുണ്ട്. ബി.ജെ.പിയുടെ ജില്ലാ നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
