പയ്യോളി: നഗരസഭയിൽ വീടിെൻറ പ്ലാൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നഗരസഭയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. നഗരസഭ ഓഫിസിലെ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന ഇരിങ്ങത്ത് കുന്നത്ത് മീത്തൽ അഭിലാഷിനെതിരെയാണ് (38) പയ്യോളി പൊലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.
ഇതോടനുബന്ധിച്ച് ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ യുവതിയുടെ ഭർത്താവിനെതിരെയും കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ പയ്യോളി നഗരസഭ ഓഫിസിലാണ് ബഹളമയമായ രംഗങ്ങളുണ്ടായത്. പ്ലാൻ പുതുക്കുന്നതിനായി ഓഫിസിലെത്തിയ യുവതിയെ ബന്ധപ്പെട്ട ഫയൽ എടുക്കാൻ വേണ്ടി രണ്ടാം നിലയിലെ റെക്കോഡ് മുറിയിലേക്ക് അഭിലാഷ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇവിടെ വെച്ചാണ് യുവതിയെ അപമാനിക്കാൻ ശ്രമം നടത്തിയതെന്നാണ് പരാതി. ഇതിനിടയിൽ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവ് അഭിലാഷിനെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തതായി പറയുന്നു. മർദനമേറ്റ അഭിലാഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത അഭിലാഷ് യുവതിയോട് ആംഗ്യഭാഷയിൽ സംസാരിച്ചത് തെറ്റായി ധരിച്ചതാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് അഭിലാഷും മറ്റ് സഹജീവനക്കാരും പറഞ്ഞത്.
അഭിലാഷിെൻറ പരാതിയിൽ യുവതിയുടെ ഭർത്താവിനെതിരെ ആദ്യം കേസെടുക്കാൻ വിമുഖത കാണിച്ച പൊലീസ് നിലപാടിനെതിരെ മുഴുവൻ ജീവനക്കാരും ജോലി ബഹിഷ്കരിച്ച് നഗരസഭ കവാടത്തിൽ ധർണ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. ജീവരാജ്, ജയപ്രകാശ്, കെ. സുഹറ തുടങ്ങിയവർ നേതൃത്വം നൽകി.