ചരക്കുകപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
text_fieldsതിരുവനന്തപുരം: കൊച്ചി കടലിൽ അപകടത്തിൽപെട്ട് ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കപ്പൽ പൂർണമായും മുങ്ങിയതിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷിച്ചു. 643 കണ്ടെയിനറുകളായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവയിൽ 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി ഒമ്പതു കണ്ടെയ്നറുകൾ കരക്കടിഞ്ഞു. കൊല്ലത്ത് ഏഴ് എണ്ണവും ആലപ്പുഴയിൽ രണ്ടെണ്ണവും തീരത്തണഞ്ഞു. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ ആണ് കണ്ടെയിനർ എത്താൻ കൂടുതൽ സാധ്യത. എണ്ണപ്പാട പടരാം എന്നതിനാൽ കേരള തീരത്ത് പൂർണമായും ജാഗ്രത നിർദേശം നൽകിയതായും യോഗം അറിയിച്ചു. അപൂർവ വസ്തുക്കൾ, കണ്ടെയിനറുകൾ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റർ എങ്കിലും അകലെ നിൽക്കുക, 112 എന്ന ഫോൺ നമ്പരിൽ വിളിച്ച് വിവരം അറിയിക്കുക എന്നിവയും അധികൃതർ നൽകിയ മുന്നറിയിപ്പിലുണ്ട്.
ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ നടപടികളും വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചു ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

