അവർക്ക് വസന്തത്തെ തടഞ്ഞു നിർത്താനാവില്ല!
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത് ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥി പോരാളികളായിരുന്നു. രാജ്യത്തെ മതത്തിെൻറ പേരിൽ വിഭജിക്കാനുള്ള ഗൂഢ നീക്കത്തിനെതിരായ ഇന്ത്യൻ യുവതയുടെ പ്രതിരോധത്തിെൻറ പ്രതീകമായി മാറുകയായിരുന്നു ആ ചെറുപ്പം. സമരങ്ങൾക്ക് നേതൃത്വം നൽകിയ മൂന്ന് മലയാളി വിദ്യാർഥികളുമായി, കാമ്പസിനുള്ളിലെ പൊലീസ് നരനായാട്ടിന് സാക്ഷ്യം വഹിച്ച ജാമിഅ വിദ്യാർഥി കൂടിയായ ലേഖകൻ സംസാരിക്കുന്നു...
ഡിസംബർ 13 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദൽഹി ജാമിഅ മില്ലിയ കാമ്പസിലെ സംഘടനകളും കൂട്ടായ്മകളും സംയുക്ത പാർലമെൻറ് മാർച്ചിന് ആഹ്വാനം ചെയ്തത്. സമരത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. നിരവധി പേരെ കരുതൽ തടങ്കലിലാക്കി. ഒരു പ്രകോപനവും ഉണ്ടാക്കാതിരുന്ന വിദ്യാർഥികളെ ലാത്തികൊണ്ട് അടിച്ചും കാമ്പസിനകത്തേക്ക് കണ്ണീർ വാതകം പ്രയോഗിച്ചുമാണ് പൊലീസ് നേരിട്ടത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാമ്പസിനു പുറത്തുള്ള നിരവധിപേർ അന്നുമുതലേ ഒപ്പംചേർന്നിരുന്നു. പിറ്റേ ദിവസത്തെ പരീക്ഷകൾ വിദ്യാർഥികൾ ബഹിഷ്കരിച്ചു. പ്രക്ഷുബ്ധ അന്തരീക്ഷത്തെ തുടർന്ന് പരീക്ഷകൾ നിർത്തിവെക്കുകയും വിൻറർ അവധിനേരേത്ത പ്രഖ്യാപിക്കുകയും ചെയ്തു.
ഞായറാഴ്ച സമരം കൂടുതൽ ശക്തിയാർജിച്ചു. ബട്ലയിൽ കടകളടച്ചും വാഹനങ്ങൾ ഇറക്കാതെയും ജനം തെരുവിലിറങ്ങി. വൈകുന്നേരത്തോടെ മാർച്ച് ജാമിഅക്ക് രണ്ടു കിലോമീറ്റർ ദൂരമുള്ള ന്യൂ ഫ്രൻഡ്സ് കോളനി ഭാഗത്തായി പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജനം പ്രതിഷേധം തുടർന്നു. പൊലീസ് ലാത്തിപ്രയോഗം തുടങ്ങിയതോടെ തെരുവ് യുദ്ധക്കളമായി മാറി. പൊലീസിെൻറ കനത്ത സുരക്ഷയുണ്ടായിരുന്ന ഭാഗത്ത് തന്നെ ബസിന് തീ പിടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇരുട്ട് പരക്കുംവരെ ആളുകളെ നിരത്തിയോടിച്ച പൊലീസ് സമരക്കാരെ നേരിടാനെന്നും പറഞ്ഞാണ് ഒരു അനുമതിയും കൂടാതെ കാമ്പസിനകത്ത് അഴിഞ്ഞാടിയത്.
മഗ്രിബ് നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയതായിരുന്നു ഞാൻ. പൊലീസ് തുടരെ ടിയർ ഗ്യാസ് പൊട്ടിക്കുന്നതിെൻറ ശബ്ദം. ഗേറ്റിനു സമീപത്തുനിന്ന് വിദ്യാർഥികൾ ചിതറിയോടുന്നതാണ് കണ്ടത്. ഒന്നും മനസ്സിലാകാതെ നിൽക്കുന്നതിനിടയിലാണ് കുറച്ചധികം െപാലീസുകാർ തോക്കും ലാത്തിയുമായി കാമ്പസിനകത്തേക്ക് ഓടിവരുന്നത് കണ്ടത്. ഞാൻ പള്ളിയുടെ പിറകിലെ ഇരുട്ടുനിറഞ്ഞ ഭാഗത്തേക്ക് ഓടി, അടുത്തുകണ്ട വലിയ വാട്ടർ ടാങ്കിന് പിന്നിൽ നിന്നു. പള്ളിക്കകത്ത് സുരക്ഷിതമായിരിക്കും എന്ന് കരുതി. പക്ഷേ, നമസ്കരിക്കാനും വിശ്രമിക്കാനുമൊക്കെയായി ഉണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കുനേരെ പൊലീസ് ആക്രോശങ്ങളോടെ പാഞ്ഞെത്തി ലാത്തിവീശി.
ചിന്നിച്ചിതറി ഓടി സഹവിദ്യാർഥികൾ. തുടരത്തുടരെ കണ്ണീർവാതക ഷെല്ലുകൾ പൊട്ടിക്കൊണ്ടിരുന്നു. പൊലീസ് ബൂട്ടിെൻറ ശബ്ദം പതിയെ മറഞ്ഞപ്പോൾ വിദ്യാർഥികൾ പരിക്കേറ്റ വിദ്യാർഥികളുടെ അടുത്തേക്ക് ഒാടി. നിരവധി വിദ്യാർഥികൾ കാലും കൈയും ഒടിഞ്ഞുതൂങ്ങി നിലവിളിക്കുന്നുണ്ടായിരുന്നു. കാൻറീൻ പരിസരത്ത് ഒന്നുമറിയാതെ നിന്നിരുന്ന വിദ്യാർഥികളടക്കം നിലത്തു വീണുകിടക്കുകയാണ്. കിട്ടിയ ബൈക്കുകൾ ഉപയോഗിച്ച് പരിക്കേറ്റ വിദ്യാർഥികളുമായി ഞങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചു. പരിക്കേറ്റവരെ ഇനിയും അവിടെ നിർത്തുന്നത് ശരിയായിരുന്നില്ല. പൊലീസ് ഏത് സമയവും തിരിച്ചുവരാം. എല്ലാവരും പെൺകുട്ടികളുടെ ഹോസ്റ്റൽ വഴി ഓടി കാമ്പസ് കോമ്പൗണ്ടിന് അവസാനമുള്ള സിവിൽ സർവിസ് കോച്ചിങ് സെൻററിനു മുന്നിലെത്തി.
പരിക്കേറ്റ വിദ്യാർഥികളെ ശുശ്രൂഷിക്കുന്ന ആശുപത്രി സമാനമായ ഡൈനിങ് ഹാൾ, ഒന്നും ചെയ്യാനാവാതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഹോസ്റ്റൽ ഉദ്യോഗസ്ഥരും. ഗേറ്റിൽ നിന്നിരുന്ന സുരക്ഷ ഗാർഡുമാരെ അടക്കം തല്ലിച്ചതച്ചാണ് പൊലീസ് കാമ്പസിനകത്ത് പ്രവേശിച്ചത്. ‘നിങ്ങൾക്കെന്താണ് നരേന്ദ്ര മോദിയോട് ഇത്ര വെറുപ്പ്? നീ കശ്മീരിയല്ലേ, മുസ്ലിമല്ലേ’ എെന്നല്ലാമായിരുന്നു പൊലീസിെൻറ ആക്രോശങ്ങൾ. എല്ലാസമയവും വിദ്യാർഥികൾ ഉണ്ടാകുന്ന പ്രധാന ഭാഗമായിരുന്നു സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള പരിസരം. ഇരച്ചെത്തിയ പൊലീസ് റീഡിങ് ഹാളാണ് എന്നൊന്നും നോക്കാതെ അഞ്ഞൂറോളം വിദ്യാർഥികൾക്കിടയിലേക്ക് കണ്ണീർ വാതകം പ്രയോഗിച്ചു.
അടച്ചിട്ട മുറിയിൽ ശ്വാസം കിട്ടാതെ പെൺകുട്ടികളടക്കമുള്ളവർ തളർന്നുവീണു. ജീവരക്ഷാർഥം ഓടി ടോയ്ലറ്റിലടക്കം ഒളിച്ചുനിന്ന വിദ്യാർഥികളെ പോലും അടിച്ചു താഴെയിട്ടു. െപാലീസ് കണ്ട വസ്തുക്കളും പുസ്തകങ്ങളും അടിച്ചുതാെഴയിട്ടു. രണ്ടര മണിക്കൂറിലധികം കാമ്പസിനകത്ത് അഴിഞ്ഞാടി പുറത്തിറങ്ങിയ പൊലീസ് വഴിയിലുള്ള വാഹനങ്ങളെല്ലാം മറിച്ചിട്ടു, പലതും നശിപ്പിച്ചു. കാമ്പസിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നായകത്വം വഹിച്ചത് സുഹൃത്തുക്കളും മലയാളികളുമായ ആയിശ റെന്ന, ലദീദ സഖലൂൻ, ഷഹീൻ അബുല്ല എന്നിവരായിരുന്നു. അവർ സംസാരിക്കട്ടെ ഇനി.
‘പേടിപ്പിക്കാമെന്ന് കരുതേണ്ട’ -ആയിശ റെന്ന
കാമ്പസിലേക്ക് പാഞ്ഞുകയറിയ പൊലീസുകാരുടെ നേരെ വിരൽചൂണ്ടിയും ഇറങ്ങിപ്പോകാൻ പറഞ്ഞും മർദനത്തിനിരയായ സഹപാഠിക്ക് പ്രതിരോധം തീർത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ആയിശ റെന്ന. അവരുടെ പോരാട്ട വീര്യം രാജ്യം ഏറ്റെടുത്തിരിക്കുകയാണ്. ജാമിഅ മില്ലിയ്യയിൽ രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയായ റെന്ന കൊണ്ടോട്ടി കാളോത്ത് സ്വദേശിനിയാണ്. ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകനായ എൻ.എം. അബ്ദുറഷീദിെൻറയും വാഴക്കാട് ചെറുവട്ടൂർ സ്കൂളിലെ അധ്യാപിക ഖമറുന്നിസയുടെയും മകളാണ്. ഐ.എ.എസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് കൂടുതൽ ശക്തി പകർന്ന് കുടുംബം മുഴുവനും കൂടെയുണ്ട്. ഭർത്താവ് സി.എ. അഫ്സൽ റഹ്മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്.
‘‘സഹപ്രവർത്തകരോടൊപ്പമുള്ള സമര ദിനങ്ങളെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. പൊലീസുകാർക്കു മുന്നിൽ സകല ധൈര്യവുമെടുത്ത് എഴുന്നേറ്റ് നിൽക്കാൻ പ്രചോദനമായത് എെൻറ സഹപ്രവർത്തകർ തന്നെയാണ്. ഞങ്ങൾ കരുതി പൊലീസുകാർ പുരുഷന്മാരല്ലേ അവർ ഞങ്ങളെ മർദിക്കില്ലേല്ലാ എന്ന്. പക്ഷേ, അവർക്ക് ആണെന്നോ പെണ്ണെന്നോ ഉള്ള പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സഹോദരനെ തല്ലുന്നത് കണ്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഒന്നുമാലോചിക്കാതെ ഞങ്ങളെല്ലാവരും ഷഹീന് ചുറ്റും കൂടി. എന്നിട്ടും പൊലീസ് ലാത്തികൊണ്ട് അടിക്കാനും കുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അവിടെ മാധ്യമപ്രവർത്തകർ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞങ്ങളിപ്പോൾ ജീവനോടെ ഇരിക്കുന്നത്. അവരില്ലായിരുന്നെങ്കിൽ പൊലീസ് മർദനം എത്രയോ സമയം തുടർന്നേനെ..
പൊലീസ് അതിക്രമത്തിനെതിരായ ചെറുത്തുനിൽപ്പിെൻറ ചിത്രങ്ങളും വിഡിയോകളും വൈറലായിട്ടുണ്ട് എന്നറിയാം. ധാരാളം മാധ്യമ പ്രവർത്തകരുമായും സംവദിക്കാനായി. കാമ്പസിനകത്ത് പൊലീസ് നടത്തിയ നരനായാട്ട് മൊബൈലിൽ പകർത്തിയ എെൻറ സുഹൃത്തിനെ അവർ അടിച്ചു താഴെ ഇട്ടു. മൊബൈൽ നശിപ്പിക്കുകയും ചെയ്തു. അവരുടെ നരനായാട്ട് പുറംലോകത്തെ കാണിക്കാൻ അവരെങ്ങനെ അനുവദിക്കാനാണ്. കാമ്പസിനകത്തെ സി.സി ടി.വി ദൃശ്യങ്ങൾ യാഥാർഥ്യം പുറത്തുകൊണ്ടു വരുമെന്നും സർവകലാശാല അതെല്ലാം പുറത്തുവിടുമെന്നും തന്നെയാണ് പ്രതീക്ഷ. ഇതിലും ഭീകരമായി പൊലീസ് അഴിഞ്ഞാടിയ അലീഗഢ് സർവകലാശാലയിൽ അന്നേ ദിവസം ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. അവിടെയും നാമറിയാത്ത ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ട്.
ഞങ്ങളുടെ കൂടെ നിൽക്കുമ്പോഴും ഷഹീൻ മാധ്യമപ്രവർത്തകനാണെന്നും ൈകയിൽ ഐഡി ഉണ്ടെന്നും പറെഞ്ഞങ്കിലും പൊലീസ് മർദനം തുടരുകയാണ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന തസ്‌നീം ഷിഹാദ്, ചന്ദ യാദവ്, അക്തരിഫ്ത്ത എന്നീ സുഹൃത്തുക്കളായിരുന്നു അപ്പോൾ കരുത്തായത്. ഞങ്ങളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നതോടൊപ്പംതന്നെ വിദ്വേഷ പ്രചാരണങ്ങളും പ്രചരിക്കുന്നുണ്ട് എന്നറിയാം. എെൻറ കുടുംബത്തെയും അതിലേക്ക് വലിച്ചിഴക്കുന്നുണ്ട്. സംഘ്പരിവാർ എല്ലായിടത്തും നടത്താറുള്ള ആസൂത്രിത ശ്രമത്തിെൻറ ഭാഗമാണത്.
എെൻറ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു. എന്നാൽ, ഇതിലൊന്നും ഞാൻ തളരില്ല. അതിശക്തമായി പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇനിയും സംസാരിച്ചു കൊണ്ടേയിരിക്കും. ഒരു മലയാളി മാധ്യമ പ്രവർത്തകനാണ് വ്യജ വാർത്തകൾ പടച്ച് വ്യക്തിഹത്യയിലെത്തി നിൽക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ തുടക്കക്കാരൻ എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്. ഞാൻ മുമ്പ് സ്വീകരിച്ച പല നിലപാടുകളുമായി ബന്ധപ്പെട്ടാണ് വിദ്വേഷ പ്രചാരണങ്ങൾ കൂടുതലും. രാജ്യത്തെ പ്രമുഖ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പങ്കുവെച്ച അഭിപ്രായം തന്നെയാണ് ഞാനും പറഞ്ഞത്, ഞാനും ഇന്ത്യക്കാരിയാണ്. ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും എനിക്കും അവകാശമുണ്ട്, ഭരണഘടന അത് അനുവദിച്ചു തരുന്നുണ്ട്. അതുകൊണ്ട് ഞാൻ ഇത്തരത്തിലുള്ള ആരെയും പേടിക്കാതെ ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.
സമരത്തിെൻറ ആദ്യനാളുകളിൽതന്നെ കാമ്പസ് അവധി പ്രഖ്യാപിച്ച് അടച്ചതാണ്. പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾക്ക് വിദ്യാർഥികളുടെ ഐക്യദാർഢ്യമുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ സമരാവേശം ഒട്ടും ചോരാതെ മുന്നോട്ടു പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഒട്ടേറെ കാമ്പസുകൾ പൗരത്വ ഭേദഗതിക്കെതിരായ സമരമുന്നണിയിൽ അണിചേർന്നു കഴിഞ്ഞു. മുസ്‌ലിം പെൺകുട്ടികൾ മുന്നോട്ടു വന്ന് പ്രതിഷേധം തീർക്കുന്നതിൽ അസ്വസ്ഥപ്പെടുന്ന സംഘ്പരിവാർ ഏതുവിധേനയും ഞങ്ങളെ തളർത്താൻ ശ്രമിക്കുമെന്നത് നേരത്തേതന്നെ ഉറപ്പായിരുന്നു. ഒരിക്കൽ കൂടി പറയുന്നു, ആരെയും പേടിക്കുന്നില്ല, പേടിയുള്ളത് വംശീയ ഉന്മൂലന പദ്ധതി ലക്ഷ്യമിട്ട് ഭരണകൂടം നടപ്പാക്കുന്ന നിയമങ്ങളെ, പൗരത്വ ഭേദഗതി നിയമത്തെ മാത്രമാണ്.’’ അയിഷ റന്ന പറയുന്നു.
ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കും-ലദീദ സഖലൂൻ
ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ബില്ലിനെതിരായ വിദ്യാർഥി രോഷം ആളിപ്പടരുേമ്പാൾ വിദ്യാർഥിനികളെ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങിയതിൽ നേതൃപരമായ പങ്കുവഹിച്ച ഒരാളാണ് കണ്ണൂർകാരി ലദീദ സഖലൂൻ. കണ്ണൂർ സിറ്റി ചിറക്കൽകുളം ഫിർദൗസിൽ സഖലൂനിെൻറ മകളായ ലദീദ ജാമിഅയിൽ ഒന്നാം വർഷ അറബിക് ബിരുദ വിദ്യാർഥിനിയാണ്. കുറച്ച് ആഴ്ചകൾക്കു മുമ്പ് ജാമിഅയിൽ ഇസ്രായേലുമായി സഹകരിച്ച് നടന്ന പരിപാടിക്കെതിരെ നടന്ന സമരങ്ങളിൽ മുന്നിൽ നയിച്ച ഒരാൾ കൂടിയാണ് ലദീദ. െപാലീസ് മർദനങ്ങളിൽ ആശങ്കപ്പെടാതെ മകളെ അഭിവാദ്യം ചെയ്യുന്ന പിതാവും ഇതാണെെൻറ പ്രചോദനം എന്നു മകളുടെ മറുപടിയും സമൂഹകമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
‘‘വിവിധ വിഷയങ്ങളിൽ എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകുകയും അതു പങ്കുവെക്കുകയും ചെയ്യാറുണ്ട്. സംശയങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിന് മടിയില്ലാത്ത സംഘ്പരിവാർ പ്രൊഫൈലുകൾ ഒരു അറബി പേര് കാണുമ്പോഴേക്കും വിറളി പിടിക്കുന്നത് കണ്ടിട്ടില്ലേ..അങ്ങനെ ആ വിറളിയിൽ നിന്നാണ് ആളുകൾക്കിടയിൽ വ്യാപകമായി വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിക്കുന്നത്. അനീതിക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കണം എന്നതാണ് എെൻറ നിലപാട്. ക്ഷമിക്കുക എന്നാൽ അനീതിക്കെതിരെ സമരം ചെയ്യാതിരിക്കലല്ല. ഞാൻ ഒരു മുസ്‌ലിം പെൺകുട്ടി ആണെന്ന് പറയുന്നത് തന്നെയാണ് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത്.
എന്നാൽ, ഞാൻ ഒരാളെയും എെൻറ നിലപാടുകളോ വിശാസങ്ങളോ പിന്തുടണമെന്ന് നിർബന്ധിക്കുന്നില്ല. ആർ.എസ്.എസ് അങ്ങനെയല്ല. നിലപാടുകളിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും നാം നേരിടുന്ന അനീതിക്കെതിരെ ഉറച്ചുനിൽക്കുന്നതിന് അത് തടസ്സമാവുന്നില്ല എന്നും നീ പറയുന്നത് ഉച്ചത്തിൽതന്നെ പറയേണ്ട സമയമാണിതെന്നും ആണയിടുന്ന സഹപ്രവർത്തകരുള്ള ഇടമാണ് ഞങ്ങളുടേത്. അനീതിക്കെതിരായ ഞങ്ങളുടെ ശബ്ദങ്ങളിൽ അസ്വസ്ഥപ്പെടുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ. ഈ മുസ്‌ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയമത്തിനെതിരുള്ള സമരങ്ങളിൽനിന്ന് ഒരിക്കലും പിറകോട്ടില്ല തന്നെ.’’-ലദീദയുടെ വാക്കുകൾ.
അവർ പരാജയപ്പെടും -ഷഹീൻ അബ്ദുല്ല
പൊലീസിെൻറ ക്രൂരമായ മർദനങ്ങളെ തുടർന്ന് ചോരയൊലിച്ച മുഖവുമായി നിൽക്കുന്ന ഇൗ ചെറുപ്പക്കാരനെ സമരചിത്രമായി നമുക്ക് പരിചിതമാണ്. ജാമിഅ മില്ലിയ്യയിൽ രണ്ടാം വർഷ ജേർണലിസം വിദ്യാർഥിയാണ് ഷഹീൻ അബ്ദുല്ല. വടകര വല്യാപ്പള്ളി സ്വദേശികളായ വി. അബ്ദുല്ലയുടെയും സക്കീനയുടെയും മകനാണ്. ആദ്യദിനം നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് ഷഹീനെ പൊലീസ് തടവിലാക്കിയിരുന്നു. അസമിലെ എൻ.ആർ.സി നിയമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ‘ഇൻ എ സ്റ്റേറ്റ് ഓഫ് ഡൌട്ട്’ എന്ന ഡോക്യുമെൻററിയുടെ സംവിധായകൻ കൂടിയാണ് ഷഹീൻ അബ്ദുല്ല.
‘‘ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ്.
എെൻറ സഹോദരിമാരാണ് ഇവർ. അന്ന് ഞങ്ങൾ പരസ്പരം പൊലീസിെൻറ മർദനത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പരസ്പരം സംരക്ഷിക്കുക എന്നതുമാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. മോദിയും അമിത് ഷായും പേടിച്ചുതുടങ്ങി എന്നതിെൻറ ഏറ്റവും വലിയ തെളിവാണ് ഒരു വലിയ കലാലയത്തിൽ പൊലീസ് നടത്തിയ നരനായാട്ട്. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും പെൺകുട്ടികൾക്കും മാധ്യമ പ്രവർത്തകർക്കും മുന്നിലിട്ട് തല്ലി. അത് അവരുടെ പകയാണ് വ്യക്തമാക്കുന്നത്. മർദനത്തിൽ പരിക്ക് പറ്റി ആശുപത്രിയിലേക്ക് പോകും വഴിയും െപാലീസുകാർ എന്നെ പിടിച്ചു വലിച്ചിടാൻ നോക്കി. റിക്ഷയുടെ മുന്നിലായിരുന്നു ഞാൻ ഇരുന്നത്. പക്ഷേ, ഞങ്ങളെല്ലാവരും പരസ്പരം സംരക്ഷകരായി.
ശേഷം കാമ്പസിൽ നടന്ന പൊലീസ് ഭീകരതയുടെ ഞെട്ടൽ ഇപ്പോഴും മാറുന്നില്ല. ലോകത്ത് ഏത് കാമ്പസിലാണ് ഇങ്ങനെ പൊലീസ് പെരുമാറുക എന്ന് എനിക്കറിയില്ല. പിന്നെ, ഞങ്ങളുടെ പരിക്കുകളെല്ലാം താരതമ്യേന ചെറുതാണ്. കാമ്പസിനകത്തും പുറത്തും പൊലീസിെൻറ ആക്രമണമണങ്ങൾക്ക് ഇരയായ മലയാളികളടക്കമുള്ള നിരവധിപേരുണ്ട്. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നവർ, നമസ്കരിച്ച് കൊണ്ടിരിക്കുകയിരുന്നവർ, കാൻറീനിലുണ്ടായിരുന്നവർ, കാമ്പസ് സുരക്ഷ ഉദ്യോഗസ്ഥർ.... മാധ്യമ ശ്രദ്ധ കുറഞ്ഞ അലീഗഢിലെയും സംഭവങ്ങൾ പുറത്തെത്തേണ്ടതുണ്ട്. വലിയ പ്രയാസങ്ങളാണ് അവിടെയുള്ളവരും അനുഭവിച്ചത്.
വംശീയ ഉന്മൂലനം ലക്ഷ്യമാക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ അനീതിക്കെതിരെ പ്രതികരിക്കാൻ വൈകിക്കൂടാ. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഓരോ സംഭവങ്ങളിലായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജനകീയ പ്രതിഷേധങ്ങൾ ഉയരണം. ഒട്ടേറെ കാമ്പസുകൾ സമരരംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്്. സ്ത്രീകൾ ഉൾപ്പെടെ വലിയ പങ്കാളിത്തമുള്ള സമരങ്ങളാണ് ജാമിഅ പരിസരത്ത് ഇപ്പോൾ ദിനേന നടക്കുന്നത്, ഈ അവഗണിക്കാനാവാത്ത ശബ്ദങ്ങൾക്ക് മുന്നിൽ ഫാഷിസ്റ്റ് സർക്കാർ മുട്ടുമടക്കുമെന്നു തന്നെയാണ് പ്രതീക്ഷ.’’ -ഷഹീൻ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.